മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നതിനാൽ ആലപ്പുഴ ബീച്ചിലെ കടകളെല്ലാം അടച്ചിടാനുള്ള പൊലിസ് നിർദേശം വിവാദത്തിൽ. VIP സുരക്ഷയുടെ ഭാഗമായ സാധാരണനടപടി മാത്രമാണിതെന്ന് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ അറിയിച്ചു. എല്ലാ കടകളും പൂട്ടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് CPM ജില്ലാ സെക്രട്ടറി ആർ നാസറും പ്രതികരിച്ചു.
ആലപ്പുഴ ബീച്ചിൽ KPMS സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ബീച്ചിൽ 120 ഓളം കടകളുണ്ട്. ഇന്നലെ രാത്രിയിലാണ് സുരക്ഷ കാരണങ്ങളാൽ കടകൾ പൂട്ടണമെന്ന നിർദേശം വ്യാപാരികൾക്ക് പൊലീസ് നൽകിയത്.
ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാൽ സുരക്ഷയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി. 38 കടകൾക്കാണ് നോട്ടീസ് നൽകിയത് 11 കടകൾ ഗ്യാസ് ഉപയോഗിക്കുന്നവയാണ്. വേദിക്കടുത്തുള്ള കടകൾ അടച്ചിടാൻ മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രൻ
എല്ലാ കടകളും അടയ്ക്കാൻ നിർദേശിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നും ബീച്ചിൽ എത്തിയ സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ആലപ്പുഴ കടൽപാലം മുതൽ സമ്മേളനവേദി വരെയുള്ള ഭാഗത്ത് എൺപതോളം കടകളുണ്ട്. കാൽലക്ഷം പേർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പൊലിസിൻ്റെ കണക്കുകൂട്ടൽ. വൻ സുരക്ഷയാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.