ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് ആക്ഷേപത്തില്‍ കര്‍ശനനിലപാടുമായി ദേവസ്വം ചെയര്‍മാന്‍. ദേവസ്വം നിശ്ചയിച്ച ബാലുവിനെ കഴകക്കാരനായി നിയമിക്കുമെന്ന് സി.കെ.ഗോപി പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ തന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകക്കാരനായി നിയമിച്ച യുവാവിനെ സ്ഥലംമാറ്റിയത് ജാതിവിവേചനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഈഴവ സമുദായംഗമായ യുവാവിനെ കഴകക്കാരന്റെ ജോലിയിൽ നിന്ന് മാറ്റിയതാണ് വിവാദത്തിലായത്. ഈഴവ സമുദായംഗമായ ബാലുവിന് ദേവസ്വം നിയമനം നൽകിയത് കഴകക്കാരന്റെ തസ്തികയിലാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രo ദേവസ്വം ഓഫിസിലേക്ക് പിന്നീട് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണിത്. സ്ഥലംമാറ്റം താൽക്കാലികമെന്ന് ദേവസ്വം ഭരണസമിതി അംഗം പ്രതികരിച്ചു.
പ്രതിഷ്ഠാദിനം നടക്കുകയാണ് ക്ഷേത്രത്തിൽ. യുവാവിനെ മാറ്റിയില്ലെങ്കിൽ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തന്ത്രിമാർ പറഞ്ഞിരുന്നു. താൽക്കാലിക പ്രശ്ന പരിഹാരത്തിനാണ് യുവാവിനെ ഓഫിസിലേക്ക് മാറ്റിയത്. തന്ത്രിമാർ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ബാലു ഏഴു ദിവസത്തെ അവധിയിൽ പ്രവേശിച്ചത്. അതേസമയം, കാരായ്മ ചെയ്യുന്ന സമുദായങ്ങൾക്ക് വാര്യസമാജം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി. ജാതിവിവേചനം അംഗീകരിക്കാനാവില്ലെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തീരുമാനം തന്ത്രിമാര്‍ അംഗീകരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.