വയനാട് മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് സംഘം പിടികൂടി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ 2 മണിയോടെയാണ് സംഘം മയക്കുവെടി വെച്ച് പുലിയെ പിടികൂടിയത്. പുലിയെ പ്രാഥമിക ചികിൽസ നൽകി വൈത്തിരി ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാതിയാണ് നെടുമ്പാല മൂന്നാം നമ്പർ എസ്റ്റേറ്റിനോട് ചേർന്ന കെണിയിൽ 2 വയസു പ്രായം തോന്നിപ്പിക്കുന്ന ആൺപുലി കുടുങ്ങിയത്. രാവിലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. പുലിയെ വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചു. ശേഷം വാഹനത്തില്‍ കയറ്റി. പ്രാഥമിക ചികിൽസ നൽകിയ ശേഷം വൈത്തിരി ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി.
മറ്റൊരു ജീവിക്ക് വെച്ച കെണിയിലാണ് പുലി അകപ്പെട്ടതെന്നും കെണി വെച്ചവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്. കെ.രാമൻ പറഞ്ഞു. മുൻകാലിനും വയറിലും പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സാരമുള്ളതല്ല. വിശദമായ ചികിൽസ പൂർത്തിയായ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.