AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
അമ്മാവന് അഞ്ചുലക്ഷം രൂപ അയയ്ക്കണമെന്ന് പരിഭ്രാന്തിയോടെ ബാങ്കിലെത്തിയ വയോധികൻ. ബാങ്ക് ജീവനക്കാരുടെ സംശയത്തിൽ പൊളിഞ്ഞത് വൻ വിർച്വൽ അറസ്റ്റ് തട്ടിപ്പ്.
പത്തനംതിട്ട മല്ലശ്ശേരി എസ്ബിഐ ബ്രാഞ്ചിൽ ആണ് കഴിഞ്ഞ ദിവസം വയോധികൻ ജോധ്പൂരിലെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ എണ്‍പത്തഞ്ചുകാരന്‍ എത്തിയത്. ആരുടെ അക്കൗണ്ടിലേക്കാണ് എന്ന് ചോദിച്ചപ്പോഴാണ് അമ്മാവൻ എന്ന് പറഞ്ഞത്. പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധിച്ച ജീവനക്കാരൻ ബി. ബിനു മാനേജർ കെ.എസ്. സജിതയെ അറിയിച്ചു. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താനും ഭാര്യയും സിബിഐയുടെ വിർച്വൽ അറസ്റ്റിൽ ആണെന്നും അഞ്ചുലക്ഷം കൊടുത്താലേ വിട്ടയയ്ക്കൂ എന്നും പറഞ്ഞത്.
ആ സമയത്തുതന്നെ സിബിഐ എന്നുകാട്ടി ഫോൺ വിളിയെത്തി. അവരോട് ബിനു സംസാരിച്ചതോടെ കോൾ കട്ടായി . ഭാര്യ അറസ്റ്റിൽ ആണെന്നും പണമിട്ടാൽ മോചിപ്പിക്കും എന്നുമായിരുന്നു സംഘത്തിന്‍റെ വാഗ്ദാനം. സിബിഐ ചമഞ്ഞ് വിളിച്ചവർ ഇവരുടെ പല വിവരങ്ങളും കൈക്കലാക്കിയിരുന്നു. ബാങ്ക് മാനേജർ തന്നെ വയോധികനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പത്തനംതിട്ട പൊലീസിനെ അറിയിച്ചു. പൊലീസ് തന്നെ അദ്ദേഹത്തെ സൈബർ സെല്ലിൽ എത്തിച്ച് പരാതി നൽകാൻ സൗകര്യം ചെയ്തു.