elathur-train-fire

TAGS

എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട് തികയുമ്പോഴും ട്രെയിനുകളിലെ സുരക്ഷിതയാത്ര ഇപ്പോഴും വാഗ്ദാനത്തിലൊതുങ്ങുകയാണ്. വടക്കന്‍ കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കോഴിക്കോട് പോലും ആര്‍ക്ക് വേണമെങ്കിലും ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ആയി പരിശോധന കൂടാതെ സ്റ്റേഷനില്‍കടക്കാം. പരിശോധനാസംവിധാനങ്ങളെല്ലാം നോക്കുകുത്തിയായിട്ട് നാളുകളേറെയായി. 

ട്രെയിന്‍ തീവെപ്പ് ഉണ്ടായതിന്‍റെ ഏറ്റവും അടുത്തുള്ള സ്റ്റേഷന്‍. എലത്തൂര്‍. സുരക്ഷയ്ക്കായി പേരിന് പോലും റെയില്‍വേ പൊലിസില്ലിവിടെ. ഇനി അകത്തുകയറിയാലും ഇതൊക്കെ തന്നെ സ്ഥിതി. കാടുമൂടി കിടക്കുകയാണ് സ്റ്റേഷനും പരിസരവും. ഇനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനൊന്ന് നോക്കാം. പ്രധാന കവാടത്തില്‍ ആകെയുള്ളത് നാല് ഡിറ്റക്ടറുകള്‍. ഒരെണ്ണം പോലും പ്രവര്‍ത്തിക്കുന്നില്ല. തൊട്ട് ഇപ്പുറത്ത് ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങിയ സ്കാനര്‍ ഉപയോഗിക്കാനാകാതെ വെറുതെ കിടക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേടായതാണ്. പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇനി നാലാം പ്ലാറ്റ്ഫോമിലെത്തിയാലും ഇത് തന്നെ അവസ്ഥ. ആകെയുള്ള ഒരു ഡിറ്റക്ടര്‍ ഉറക്കത്തിലാണ്. കോഴിക്കോട് മാത്രമല്ല, സംസ്ഥാനത്തെ മിക്ക റെയില്‍വേ സ്റ്റേഷനിലും സുരക്ഷ ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിനില്‍ക്കുന്നു.