കായംകുളത്ത് പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് മാത്രമേ നൽകിയിട്ടുള്ളു എന്ന് പിടിയിലായ അബിൻ സി. രാജ് നൽകിയ മൊഴി പൂർണമായും  ശരിയല്ലെന്ന് തെളിയിക്കുന്ന സൂചനകൾ പുറത്ത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റെ കലിംഗ സർട്ടിഫിക്കറ്റ് ആണ് കായംകുളത്തെ സിപിഎം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

 

കായംകുളത്ത് കലിംഗ സർവകലാശാല ബിരുദക്കാർ ധാരാളമുണ്ടെന്ന വിവരം മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. ഡിവൈഎഫ്ഐ  കായംകുളം ചിറക്കടവം മേഖലാ ഭാരവാഹിയും സിപിഎം പ്രവർത്തകനുമായ യുവ നേതാവിന്റെ നിയമ ബിരുദ സർട്ടിഫിക്കറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയ അതേ കാലയളവിൽ തന്നെയാണ് യുവ നേതാവിനും സർട്ടിഫിക്കറ്റ് ലഭ്യമായത്.  യുവനേതാവ് ഈ സമയത്ത് കായംകുളത്തിന് പുറത്ത് എവിടെയെങ്കിലും പഠിക്കാൻ പോയതായി ആർക്കുമറിയില്ല. രണ്ടു ലക്ഷം രൂപവാങ്ങി എറണാകുളത്തെ എജൻസിയിൽ നിന്ന് നിഖിലിന് മാത്രമേ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളു എന്നാണ് അബിൻ സി രാജ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. മറ്റു പലർക്കും കലിംഗ വ്യാജ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടാകാം എന്ന സംശയം പൊലിസിനുണ്ട്. എന്നാൽ പരാതികൾ ലഭിക്കാത്തതിനാൽ ഇത്തരം ആളുകളിലേക്ക് പൊലീസ് അന്വേഷണം നീണ്ടിട്ടില്ല.

 

നേരത്തെ കായംകുളത്തെ ചില സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിൽ കലിംഗ സർവകലാശാലയിൽ നിന്ന് കോഴ്സുകൾ പാസായതായി ചേർത്തിരുന്നു. എന്നാൽ നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസുണ്ടായതോടെ പലരും പ്രൊഫൈൽ എഡിറ്റ് ചെയ്തു. 

 

അതേസമയം അബിൻ സി രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും.കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ വ്യാജ സർട്ടിഫിക്കറ്റ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്. എറണാകുളത്തെ ഓറിയോൺ എഡ്യുവിങ്ങ് സ്ഥാപനം നടത്തിപ്പുകാരനെ കണ്ടെത്തിയാൽ കായംകുളം അടക്കമുള്ള പ്രദേശങ്ങളിലെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

 

Many people may have got fake certificate of Kalinga