ഗർഭിണിയായതിനു പിന്നാലെ ആശങ്കയിലാക്കിയ കാൻസറിനെ അതിജീവിച്ചാണ് മലപ്പുറം പെരിന്തൽമണ്ണ പൂപ്പലത്തെ ബ്രിന്റ അനിൽ കുഞ്ഞിനു ജൻമം നൽകിയത്. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വേണ്ടന്നു വയ്ക്കണമെന്ന് പലരും ഉപദേശിച്ചെങ്കിലും ബ്രിന്റയും കുടുംബവും ധൈര്യപൂർവം മുന്നോട്ടു പോവുകയായിരുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ തന്നെ ബ്രിന്റയെ കാൻസർ ബാധിച്ചെന്ന തിരിച്ചറിവ് കുടുംബത്തെയാകെ തളർത്തി. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വേണ്ടന്ന് വയ്ക്കുകയാണ് നല്ലതെന്ന് പലരും പറഞ്ഞു. കുഞ്ഞിനെ സംരക്ഷിച്ചു മുന്നോട്ടു പോകാവുന്ന ചികിൽസാരീതികളുണ്ടെന്ന് ഡോ. ഗംഗാധരൻ അടക്കമുളള വിദഗ്ധർ നൽകിയ ആത്മവിശ്വാസത്തിലാണ് പിന്നെ മുന്നോട്ടു പോയത്. അന്നു ജൻമം നൽകിയ മകൾ നോറ ഇന്നു രണ്ടു വയസുകാരിയാണ്.
കീമോ ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ നീളൻമുടി കൊഴിഞ്ഞിരുന്നു. മൊട്ടയടിച്ചാലോ എന്നു ചോദിച്ച ഭർത്താവ് അനിൽ അഗസ്റ്റിനും തന്റെ രണ്ടു സഹോദരൻമാരും മൊട്ടയടിച്ച് ഒപ്പം കൂടിയത് ആത്മവിശ്വാസവും കൂട്ടി. ഇതേ പ്രായത്തിൽ മക്കളുളള സുഹൃത്തും മറ്റൊരു ബന്ധുവുമാണ് കുഞ്ഞിന് മുലപ്പാൽ നല്‍കിയത്. മുത്ത മകൾ ഹയറ നോറ കൂടിയെത്തിയത് വീട്ടിൽ സന്തോഷം നിറച്ചു. ഒപ്പം കാൻസറിനെതിരെ പോരാടാനുള്ള ആത്മവിശ്വാസവും.