ചിരിയില്‍ ചേര്‍ത്ത്, എന്ന സന്ദേശവുമായി തുടങ്ങിയ മനോരമ ന്യൂസ് കേരള കാനിന്‍റെ ഒന്‍പതാം പതിപ്പിന് ഇന്ന് ലൈവത്തണോടെ സമാപനം. കേരള കാനിന്‍റെ മുഖമായ രമേശ് പിഷാരടി അവതാരകനായി എത്തുന്ന ലൈവത്തണിൽ നിരവധി പ്രമുഖർ തൽസമയം അണിചേരും. രാവിലെ 10 മുതൽ ലൈവത്തൺ മനോരമ ന്യൂസിൽ തൽസമയം കാണാം.
ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.സോമനാഥ്, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, നടി ഷീല, നടൻ ശ്യാം മോഹൻ, കലക്ടർ എൻ.എസ്.കെ ഉമേഷ്, ഫാദർ സിജോ പന്തപ്പിള്ളിൽ തുടങ്ങിയ പ്രമുഖരുടെ നിര അനുഭവങ്ങൾ പങ്കുവച്ച് ലൈവത്തണിന്‍റെ ഭാഗമാകും. പി.കെ.ബഷീർ എംഎൽഎ, നിരഞ്ജന, പോൾ കല്ലാനോട്, പ്രകാശ് പോൾ, ഡോ. ആര്‍.ഷാഹിർഷാ തുടങ്ങിയവരും ലൈവത്തണിൽ അണിചേരും.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിനായിരുന്നു ഒൻപതാം പതിപ്പിന്‍റെ തുടക്കം. കാന്‍സറിനെ നേരിട്ടവരുടെയും നേരിടുന്നവരുടെയും മുന്നോട്ടുള്ള യാത്രയില്‍ അവരെ ചിരിയോടെ ചേര്‍ത്തുപിടിക്കുകയായിരുന്നു കേരള കാൻ. 50 ലക്ഷം രൂപയുടെ ചികിൽസാസഹായവുമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലും ഒപ്പംനിന്നു. ജീവതം കൊണ്ട് കാന്‍സറിനെ ചിരിച്ച് നേരിട്ടവരും അവര്‍ക്ക് താങ്ങായവരും ദൗത്യത്തന്‍റെ ഭാഗമായി. രോഗനിര്‍ണയ ക്യാപുകളും ബോധവൽക്കരണ പരിപാടികളുമായി സജീവമായിരുന്നു ഇത്തവണയും കേരള കാൻ.