തമിഴ്നാട് കരൂരിൽ പതിനേഴുകാരിയെ കൊന്ന് കനാലിൽ തള്ളി. പെൺകുട്ടിയുടെ ചേച്ചിയും ആൺസുഹൃത്തും പിടിയിലായി . പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കനാലിൽ നിന്ന് കണ്ടെത്തിയതോടെയാണ് അരുംകൊല പുറത്തുവന്നത്.
ഒരുമാസമായി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് അഴുകിയനിലയില്‍ കണ്ടെത്തിയത്. കരൂർ വേങ്ങമേട്ടിൽ കഴിഞ്ഞ മാസം 18 നാണ് ക്രൂര കൊലപാതകം നടന്നത്. നെരൂർ സ്വദേശി മോഹൻരാജും , പെൺകുട്ടിയുടെ ചേച്ചിയായ 21 കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മോഹന്‍രാജും സഹോദരിയും തമ്മിലുള്ള ബന്ധം പതിനേഴുകാരി കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹിതനായ മോഹന്‍രാജുമായുള്ള ബന്ധം 17കാരി വീട്ടില്‍ പറയുമെന്ന് ഭയന്നാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. മുറിയില്‍നിന്ന് പുറത്തുവന്ന മോഹൻ രാജ് ഇരുമ്പുവടികൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം കനാലിൽ തള്ളി. പെൺകുട്ടിയെ കാണാനില്ലെന്നാണ് മാതാപിതാക്കളോട് സഹോദരി പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഒരുമാസമായി പൊലീസ് പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഫോണ്‍പരിശോധിച്ചതിലൂടെയാണ് മോഹന്‍രാജിലേക്ക് അന്വേഷണം എത്തിയത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.