Image credit: x@hindipatrakar, @suryaupse
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. പത്തൊന്‍പത് വയസുകാരനായ ശുഭം മിശ്രയാണ്കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴ്ച ഖോരഖ്പൂരിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ സെപ്റ്റംബർ 17-നാണ് ശുഭം മിശ്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വീട്ടിലെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ശുഭം മിശ്രയെ ആക്രമിച്ച ശേഷം കൊലയാളി ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ തലയിൽ ഇരുമ്പുകമ്പി ഉപയോഗിച്ചാണ് പ്രതി അടിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് ശുഭത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ അച്ഛന്റെ ചികിത്സയ്ക്കായി വീട്ടുകാർ ലഖ്നൗവിലായിരുന്ന സമയത്താണ് അക്രമി വീട്ടിൽക്കയറി ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ശുഭവും പ്രതിയും അയൽവാസികളാണെന്ന് നാട്ടുകാർ വ്യക്തമാക്കി.
തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംശയകരമായ രീതിയിലുള്ള 300-ഓളം മൊബൈൽ ഫോൺ കോൾ റെക്കോർഡുകളുടെയും പ്രദേശത്തു നിന്ന് ശേഖരിച്ച അമ്പതോളം സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും രക്തക്കറയുള്ള വസ്ത്രങ്ങളും മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.