AI Generated representative image
രാജസ്ഥാനിലെ ധോല്‍പുര്‍ ജില്ലയിലെ ഫൂല്‍പൂരില്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. മൂന്നുകുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. റോഡില്‍ കെട്ടി നിന്ന വെള്ളത്തില്‍ തെന്നിയാണ് വാഹനം സമീപത്തെ കുളത്തിലേക്ക് വീണതെന്ന് മാനിയ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനില്‍ കുമാര്‍ അറിയിച്ചു.
അപകടമുണ്ടാകുമ്പോള്‍ വാനില്‍ 12 പേരുണ്ടായിരുന്നു. വാഹനം മറിഞ്ഞപ്പോള്‍ യാത്രക്കാര്‍ അലമുറയിട്ട് കരഞ്ഞെങ്കിലും തൊട്ടടുത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ മുങ്ങിയ വാനില്‍ കുടുങ്ങിപ്പോയ നാലുപേരാണ് മരിച്ചത്. ഏറെനേരം പണിപ്പെട്ടാണ് ഗ്രാമവാസികള്‍ ഇവരെ വാനില്‍ നിന്ന് പുറത്തെടുത്തത്.
പരുക്കേറ്റവരെ ആദ്യം മാനിയയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെയാണ് നാലുപേരുടെ മരണം സ്ഥിരീകരിച്ചത്. പരുക്കേറ്റ എട്ടുപേരെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ധോല്‍പുര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സൈംപൗ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഇവര്‍ മാനിയയിലെ ജാഹർവീർ ബാബ ക്ഷേത്രത്തില്‍ ദർശനം നടത്താൻ പോകുകയായിരുന്നു. പരുക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.