നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക സംഖ്യ 1,344 ആയി. പ്രളയത്തില്‍ തകര്‍ന്ന എട്ട് ജില്ലകളില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ കണക്കാണിത്. അയ്യായിരത്തിലധികം പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 589 വിദേശ വിനോദസഞ്ചാരികളും ഇതില്‍പ്പെടും. പ്രളയത്തില്‍പ്പെട്ട 13,000 പേരെ ഇതിനകം രക്ഷപെടുത്തിയിരുന്നു.
തിരച്ചിലില്‍ പ്രതീക്ഷ പകര്‍ന്ന് ഇന്ന് ഒരാളെക്കൂടി ജീവനോടെ കണ്ടെത്തി. നുവാകോട്ട് ജില്ലയിലെ ബിദര്‍ ടൗണില്‍ ചെളിമൂടിപ്പോയ നാലുനിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിലയില്‍ നിന്നാണ് ചന്ദ്രിക ശ്രേഷ്ഠ എന്ന അറുപതുകാരിയെ കണ്ടെത്തിയത്. 10 ദിവസമായി ഇവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ചന്ദ്രികയെ ചികില്‍സയ്ക്കായി നേപ്പാള്‍ സൈന്യത്തിന്‍റെ മൈഥിലി ബാരക്കിലേക്ക് മാറ്റി.
ഓഗസ്റ്റ് 26-ന് നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപം മഞ്ഞുപാളി പൊട്ടിയാണ് മിന്നൽപ്രളയം ഉണ്ടായത്. ഭോട്ടെകോഷി നദിയിലൂടെ പാഞ്ഞെത്തിയ പ്രളയജലം വടക്കൻ, മധ്യ നേപ്പാളിലെ ഒട്ടേറെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തെറിഞ്ഞു. നൂറുകണക്കിന് കെട്ടിടങ്ങളും വാഹനങ്ങളും പാലങ്ങളുമെല്ലാം ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതികളടക്കം നാമാവശേഷമായി. ദുരന്തത്തിൽ ചൈനയുടെ ഭാഗത്ത് കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ടിബറ്റിൽ 500-ലധികം ആളുകളെ കാണാതാവുകയും ചെയ്തു.
നേപ്പാളിലെ എട്ട് ജില്ലകളിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ 758 എണ്ണം മുതിർന്നവരുടേതും, 85 എണ്ണം കുട്ടികളുടേതുമാണ്. 501 മൃതദേഹങ്ങളുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ചിത്വാൻ ജില്ലയിൽ നിന്നുമാത്രം 360 മൃതദേഹങ്ങൾ കണ്ടെടുത്തു; പടിഞ്ഞാറൻ നവൽപരാസിയിൽ 230 മൃതദേഹങ്ങളും കിഴക്കൻ നവൽപരാസിയിൽ 222 മൃതദേഹങ്ങളും കണ്ടെത്തി. ബാക്കിയുള്ളവ നുവാകോട്ട്, രസുവ, ഗോർഖ, ധാഡിംഗ്, തനാഹുൻ എന്നീ ജില്ലകളിൽ നിന്നാണെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) അറിയിച്ചു.
ഡി.എൻ.എ സാമ്പിൾ ശേഖരണം ഉൾപ്പെടെയുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 1,030 മൃതദേഹങ്ങൾ സംസ്കരിച്ചു. തിരിച്ചറിയൽ നടപടികൾക്ക് ശേഷം ഇതുവരെ 96 മൃതദേഹങ്ങൾ മാത്രമാണ് കുടുംബങ്ങൾക്ക് കൈമാറിയതെന്ന് എൻ.ഡി.ആർ.ആർ.എം.എ അറിയിച്ചു.
മരിച്ചവരെ തിരിച്ചറിയല്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഒഴുക്കിൽപ്പെട്ട് താഴേക്ക് വന്ന മൃതദേഹങ്ങൾ പലതും തകർന്ന നിലയിലോ, അഴുകിയ അവസ്ഥയിലോ ശരീരഭാഗങ്ങൾ മാത്രമായ സ്ഥിതിയിലോ ആണ്. അതുകൊണ്ടുതന്നെ ഡി.എൻ.എ പരിശോധന നിർണായകമായി മാറിയിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു; എന്നാൽ താരതമ്യത്തിനായി ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കേണ്ടി വരുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.
വിരലടയാളങ്ങൾക്കും ദന്ത രേഖകൾക്കും (dental records) വ്യക്തികളെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ അവയുടെ ഫലപ്രാപ്തി മൃതദേഹാവശിഷ്ടങ്ങളുടെ അവസ്ഥയെയും ഒത്തുനോക്കാനുള്ള രേഖകളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
തകര്‍ന്ന ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ വലിയ തോതില്‍ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്; ഇവിടെ തുരങ്കങ്ങളിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദഗ്ധ സംഘങ്ങൾ നേപ്പാള്‍ അധികൃതരെ തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി തുരങ്കങ്ങളിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി.
അതേസമയം, കോശി, നാരായണി, ബാഗ്മതി, കർണാലി, മഹാകാളി, കങ്കായ്, കമൽ, കമല, ബബായ്, ഈസ്റ്റേൺ രാപ്തി, വെസ്റ്റേൺ രാപ്തി എന്നിവയുൾപ്പെടെ നിരവധി നദികളിലെ ജലനിരപ്പ് അധികൃതർ നിരീക്ഷിച്ചുവരികയാണ്. സംയുക്ത രക്ഷാസംഘങ്ങൾ പതിനൊന്നാം ദിവസവും തിരച്ചിലും പുനരധിവാസ പ്രവർത്തനങ്ങളും തുടരുകയാണ്.