A survivor is carried by members of a search and rescue team after they rescued two people alive who had been trapped inside a tunnel at the Trishuli-3A Hydropower Project following devastating floods and mudslides that struck the Bhotekoshi River in Rasuwa, Nepal, September 4, 2026. Nepal Army/Handout via REUTERS. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.
മിന്നല്‍ പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ ത്രിശൂലി 3A ഹൈഡ്രോപവര്‍ സ്റ്റേഷന്റെ തുരങ്കാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷിച്ചു. ദുരന്തത്തിന്‍റെ പത്താം നാളാണ് ശുഭവാര്‍ത്ത. നിരവധിപ്പേരുടെ ഞരക്കങ്ങള്‍ തുരങ്കത്തില്‍ നിന്ന് കേള്‍ക്കാനായെന്നും കൂടുതല്‍ പേരെ രക്ഷപെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പവര്‍സ്റ്റേഷനിലെ മെക്കാനിക്കല്‍ ഫോര്‍മാനായിരുന്ന സഞ്ജയ് ഷാ, സൂപ്പര്‍വൈസര്‍ കബീര്‍ മഹാരാജന്‍ എന്നിവരാണ് പത്താം ദിനം അദ്ഭുതകരമായി രക്ഷപെട്ടത്. Also Read: ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ വരുന്നു
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സ്വതന്ത്രത പാര്‍ട്ടി നേതാവും എന്‍ജിനീയറുമായ ശ്രീറാം നിയോപനേയാണ് വിവരം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. തുരങ്കത്തിനുള്ളില്‍ നിന്നും നിരവധിപ്പേരുടെ ശബ്ദവും ഞരക്കവും കേട്ടുവെന്നും കൂടുതല്‍ പേരെ ജീവനോടെ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരങ്കമുഖത്തെ ചെളി നീക്കി രക്ഷാപ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ ആദ്യം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വീണ്ടും 150 മീറ്ററോളം ഉള്ളിലേക്ക് കടന്നപ്പോള്‍ ആദ്യം ഷായെയും പിന്നാലെ കബീര്‍ മഹാരാജനെയും ജീവനോടെ കണ്ടെത്തുകയായിരുന്നു.
'കൂടുതല്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകരും പറയുന്നത്. പരിഭ്രാന്തരാവരുത്, രക്ഷാപ്രവര്‍ത്തകര്‍ അവിടെ എത്തും' എന്നും കുറിപ്പില്‍ പറയുന്നു. കഠിനസാഹചര്യങ്ങളെ വകവയ്ക്കാതെ നേപ്പാള്‍ സൈന്യവും ദ്രുതകര്‍മസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തുരങ്കമുഖത്തുള്ള ചെളിയും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളും നീക്കാന്‍ ക്രെയിനടക്കമുള്ളവ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഓഗസ്റ്റ് 26നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ത്രിശൂലി 3 A യിലുണ്ടായിരുന്നവരില്‍ 40 പേരെയാണ് കാണാതായത്. രാജ്യത്തെ ആറ് ഹൈഡ്രോ പവര്‍ പ്ലാന്റുകളില്‍ നിന്നുമായി 900 പേരെ കാണാതായെന്നും ഔദ്യോഗിക കണക്കുകളുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1259 ആയാി. അയ്യായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.