ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയവുമായ സംഭവം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും യുവാവിനെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ ബലമായാണ് വിവാഹം നടത്തിയത്. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് പിടികൂടിയത്.
2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങിയെന്ന് രാജേഷ് പറയുന്നു. തനിക്ക് രാത്രി കാലങ്ങളിൽ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം ഭാര്യ സ്ഥിരമായി കാമുകനുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നാണ് രാജേഷിന്റെ ആരോപണം. ഓഗസ്റ്റ് 19-ന് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായി. ഇക്കാര്യം ഭാര്യയോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് ആഭരണങ്ങൾ ചിലത് ഭാര്യ കാമുകന് നൽകിയതാണെന്ന് മനസിലാക്കിയത്.
ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജേഷ് വീട്ടിൽ തിരിച്ചെത്തിയ സമയം, വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി മേൽക്കൂര വഴി അകത്തിറങ്ങി നോക്കിയപ്പോഴാണ് ഭാര്യയെയും കാമുകനെയും കട്ടിലിൽ കണ്ടെത്തിയത്. തുടർന്ന് രാജേഷ് അയൽക്കാരെയും നാട്ടുകാരെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ചേര്‍ന്നാണ് വിവാഹം നടത്തിയത്. കാമുകന്‍ യുവതിയെ സിന്ദൂരം ചാര്‍ത്തുന്നതും പരസ്പരം മാല അണിയിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തുകയും ഭാര്യയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.