മഹാരാഷ്ട്രയിലെ പുണെ ജില്ലയില്‍ ഒന്‍പത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട്  ഗ്രാമവാസികളും ബന്ധുക്കളും പുണെ-നാസിക് ദേശീയപാത ഉപരോധിച്ചു.

കര്‍ഷകകുടുംബാംഗമായ നാലാംക്ലാസുകാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സുഖമില്ലാതിരുന്നതിനാൽ ചൊവ്വാഴ്ച കുട്ടി സ്കൂളിൽ പോയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ വീട്ടിൽ കാണാതായതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഗ്രാമവാസികളും പ്രദേശത്താകെ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതായതോടെ കുടുംബം പൊലീസിനെ സമീപിച്ചു.  പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ അയല്‍വാസി പ്രതിയും ഗ്രാമവാസികൾക്കും പൊലീസിനുമൊപ്പം ചേർന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു. 

കുട്ടിക്കായുള്ള അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങളിലൊന്നിൽ സംശയാസ്പദമായ രീതിയിൽ സൈക്കിളിൽ പോകുന്ന ഒരാളെ  പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. ദൃശ്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ സൈക്കിളിൽ കണ്ടത് താനാണെന്ന് പ്രതിയായ സാഹിൽ ഖൈരെ സമ്മതിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അരുവിക്കരയിലെ മരത്തിനടിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും മനുഷ്യത്വത്തിന് നാണക്കേടുമുണ്ടാക്കുന്നതുമാണെന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി സുനേത്ര അജിത് പവാർ കേസില്‍ അതിവേഗ കോടതി വിചാരണ നടത്തണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യര്‍ഥിച്ചു.

സംഭവം പിംപൾവണ്ടിയിലും ജുന്നാർ മേഖലയിലാകെയും വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിയുടെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കി വധശിക്ഷ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടർന്നുള്ള പുരോഗതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുണെ റൂറൽ എസ്‌പി സന്ദീപ് സിംഗ് ഗിൽ രാത്രിയോടെ സംഭവസ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. പ്രകോപിതരായ ഗ്രാമവാസികൾ അദ്ദേഹത്തെ വളഞ്ഞ് പ്രതിയെ തൂക്കിലേറ്റണമെന്ന ആവശ്യം ആവർത്തിച്ചു.

A 9-year-old girl was raped and strangled to death:

A tragic and horrific incident in Pune's Junnar region has sparked intense public outrage following the sexual assault and murder of a nine-year-old girl. Pune Rural Police arrested the victim's 25-year-old neighbor, Sahil Khaire, after CCTV footage exposed his involvement. The crime triggered widespread protests, leading locals to block the Pune-Nashik highway demanding a fast-track trial and capital punishment for the accused. Deputy Chief Minister Sunetra Ajit Pawar condemned the offense and requested Chief Minister Devendra Fadnavis to move the case to a fast-track court to ensure immediate justice