Image: @HateDetectors
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഐപിഎസ് ട്രെയിനി ഓഫീസര്‍ അറസ്റ്റിലായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശി എം. ഉദയ് കൃഷ്ണ റെഡ്ഡി (33) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ റിമാന്‍ഡില്‍ വിട്ടു.
നേരത്തേ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ഉദയ് കൃഷ്ണ 2025ല്‍ യുപിഎസ്‌സി പരീക്ഷ പാസായ ശേഷമാണ് ഐപിഎസ് നേടുന്നത്. ഡിസംബര്‍ മുതല്‍ ഹൈദരാബാദ് പൊലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. ഐപിഎസ് ലഭിച്ചതിനെക്കുറിച്ച് ഉദയ് സോഷ്യല്‍മീഡിയയില്‍ ഇട്ട പോസ്റ്റിന് മറുപടി നല്‍കിയതിലൂടെയാണ് വനിതാ ഉദ്യോഗസ്ഥയുമായി പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ പരിശീലന കാലയളവില്‍ വളരെ മോശമായും ക്രൂരമായും ഉദയ് തന്നോട് പെരുമാറിയതെന്നായിരുന്നു വനിതാ ഉദ്യോഗസ്ഥ നല്‍കിയ പരാതി. ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. കടുത്ത രീതിയിലുള്ള മാനസിക പീഡനങ്ങള്‍ക്കും വൈകാരിക ചൂഷണത്തിനും താന്‍ വിധേയയായെന്നും യുവതി പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുക, ആയുധങ്ങൾ കാണിച്ച് പേടിപ്പിക്കുക, ലാപ്‌ടോപ്പ് തകർക്കുക, ഒന്നിലധികം ബന്ധങ്ങൾക്ക് നിർബന്ധിക്കുക തുടങ്ങിയ ക്രൂരതകളും ഇയാളില്‍ നിന്നുമുണ്ടായി.
ഒടുവില്‍ ഇയാളുടെ ശല്യം സഹിക്കാനാവാതെ ബന്ധത്തില്‍ നിന്നും പിന്‍മാറിയ ഉദ്യോഗസ്ഥ പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷവും ഉദയ് കൃഷ്ണയുടെ ഉപദ്രവം തുടര്‍ന്നു. ബ്ലോക്ക് ചെയ്തപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഉപദ്രവിച്ചു. സ്വകാര്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. വനിതാ ഉദ്യോഗസ്ഥയുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടെ ശല്യം ചെയ്യുകയും പതിവാക്കി.
ജൂലൈ 18നാണ് വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കിയത്. ഐടി ആക്ട്, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഹൈദരാബാദ് പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വുമൺ സേഫ്റ്റി വിങ് ഡെപ്യൂട്ടി കമ്മീഷണർ പി. ലാവണ്യ നായിക് യാദവിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപികരിച്ചു. ജൂലൈ 28-ന് അരാംഗർ എക്സ് റോഡിന് സമീപത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഉദയ് കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പിന്നീട് രംഗത്തെത്തി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് കോടതി നാലാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.