പ്രണയപ്പകയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ മുന്‍കാമുകന്‍ ജീവനൊടുക്കി. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡന് സമീപം വെള്ളിയാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. അമരാവതി സ്വദേശി വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി സാഹിൽ ലവാരെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മറ്റൊരാളുമായി വൈഷ്ണവിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞതിനു പിന്നാലെയായിരുന്നു സാഹില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. വൈഷ്ണവി തന്റെ പ്രതിശ്രുതവരനെ ഫോണില്‍ വിളിക്കുന്നതിനിടെയാണ് സാഹിലെത്തിയത്. സാഹില്‍ വന്നിട്ടുണ്ടെന്നും വേഗം വരണമെന്നും വൈഷ്ണവി പ്രതിശ്രുതവരനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ ജോലിസ്ഥലത്തുനിന്ന് വേഗത്തിൽ വൻസമ്പദ ഗാർഡനിലേക്ക് തിരിച്ചു.
ഫോണ്‍ കട്ട് ചെയ്യാതെ ഇയാള്‍ വൈഷ്ണവിക്കൊപ്പം തുടരുകയായിരുന്നു. ഏകദേശം 22 മിനിറ്റോളം വൈഷ്ണവിയും സാഹിലും തമ്മിൽ നടന്ന രൂക്ഷമായ തർക്കം ഇയാൾ ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു. തര്‍ക്കത്തിനിടെയാണ് സാഹില്‍ വൈഷ്ണവിയെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഫോണിലൂടെ ‘വൈശു തീര്‍ന്നു’എന്നും പ്രതി സാഹില്‍ പറഞ്ഞു. പ്രതിശ്രുതവരന്‍ അധികം വൈകാതെ സംഭവസ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന വൈഷ്ണവിയെയാണ് കണ്ടത്.
കൊലപാതകം നടത്തിയ ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട സാഹിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ അവിടെ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു മരത്തില്‍ സാഹില്‍ തൂങ്ങി മരിച്ചതായ വിവരം പൊലീസിനു ലഭിച്ചു. യവത്മാൽ ജില്ലയിലെ ഉമർഖേഡ് സ്വദേശിയാണ് സാഹിൽ. സാഹിലും വൈഷ്ണവിയും മുന്‍പ് പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൊലപാതകത്തിനു കാരണമായ സാഹചര്യങ്ങളും വൈഷ്ണവിയുടെ വിവാഹക്കാര്യം സാഹിലിനെ അറിയിച്ചതാരെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ് പൊലീസ്.