Image Credit: PTI
ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്‍റെ നിരാഹാര സത്യഗ്രഹം ഉടനടി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ജൂണ്‍ 28 മുതലാണ് കോക്രോറോച്ച് ജനതാ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോനം വാങ്ചുക് ജന്തര്‍മന്തറില്‍ നിരാഹാരം ആരംഭിച്ചത്. നിരാഹാര സമരം 18–ാം ദിവസത്തിലേക്ക് കടന്നു. എട്ടരക്കിലോ ശരീരഭാരം കുറഞ്ഞുവെന്നും ആരോഗ്യം അപകടാവസ്ഥയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 48 മണിക്കൂറില്‍ മരണം സംഭവിക്കാമെന്നും അഭിഭാഷകനായ രാകേഷ് കുമാര്‍ സെയ്നിയുടെ ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ അടിയന്തരമായി കോടതി ഇടപെടണമെന്നും ജീവന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സോനം വാങ്ചുകിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും വിദഗ്ധന്‍റെ പരിചരണത്തില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. നിരാഹരത്തെ തുടര്‍ന്ന് വാങ്ചുകിന്‍റെ ജീവന്‍ നഷ്ടമായാല്‍ അത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ആ സ്ഥിതി ഒഴിവാക്കണമെന്നും കോടതിയോട് ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിച്ചു. വാങ്ചുക് ഉയര്‍ത്തുന്ന വിഷയങ്ങളെ പരിഗണിക്കാന്‍ തയാറാവാതെ അദ്ദേഹത്തെ കൊടുംക്രിമിനലിനെ പോലെയും ഭീകരവാദിയെ പോലെയുമാണ് കണക്കാക്കുന്നതെന്ന് സെയ്നി ആരോപിച്ചു.
ജൂണ്‍ 28 മുതലാണ് കോക്രോറോച്ച് ജനതാ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചത്. നീറ്റ് പരീക്ഷയിലും മറ്റ് മല്‍സര പരീക്ഷകളിലും വന്ന പാകപ്പിഴകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാണ് കോക്കറോച്ച് ജനതാ പാര്‍ട്ടിയുടെ ആവശ്യം. വാങ്ചുകിന്‍റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും പക്ഷേ നിരാഹാരം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അരുന്ധതി റോയിയും നസറുദ്ദീന്‍ ഷായും ജയന്തി ഘോഷുമടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.