ജന്തർ മന്തറിലെ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ സോനം വാങ്ചുക്ക് ജ്യൂസ് കുടിച്ചെന്ന ആരോപണം തള്ളി കോക്രോച്ച് ജനതാ പാര്‍ട്ടി. സോനം കുടിച്ചത് വെള്ളമാണെന്ന് പ്രതിഷേധ വേദിയിൽ കുപ്പി ഉയർത്തിക്കാട്ടി നേതൃത്വം വ്യക്തമാക്കി. സിപിഎം – സിപിഐ ദേശീയ നേതാക്കളും ഇന്ന് പ്രതിഷേധ വേദിയിലെത്തി.
ഇടയ്ക്ക് വെള്ളം മാത്രം കുടിച്ച് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുന്ന സോനം വാങ്ചുക്ക്, ജ്യൂസ് കുടിച്ചെന്നായിരുന്നു വ്യാജ പ്രചാരണം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിജെപി വ്യക്തമാക്കി. സോനം കുടിച്ച കുപ്പി വേദിയിൽ ഉയർത്തിക്കാട്ടി, വെള്ളമാണെന്ന് വിശദീകരിച്ചു.
പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാർ അധികാരത്തിൽ തുടരാൻ അർഹരല്ലെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. ജന്തർ മന്തറിലെ കടകൾ പൊലീസ് അടപ്പിക്കുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു. പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുന്നുവെന്നും അഭിജിത്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, വൃന്ദാ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരും സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഐസയുടെ വിദ്യാര്‍ഥികളും ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.