അയോധ്യ ക്ഷേത്രക്കൊള്ളയ്ക്കു പിന്നാലെ ക്ഷേത്രട്രസ്റ്റ് അഴിച്ചുപണിയുന്നു. സി.ഇ.ഒയെ നിയമിക്കാന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചു. 2020ന് ശേഷമുള്ള വലിയമാറ്റമാണിത്. അയോധ്യക്ഷേത്രത്തിലെ സംഭാവനകണക്കും ട്രസ്റ്റ് പുറത്തുവിട്ടു. ഇതുവരെ ലഭിച്ചത് 3246 കോടിയെന്നാണ് കണക്ക്.
അതേസമയം, അയോധ്യ സംഭാവനക്കൊള്ളയിലെ പ്രതികൾ പണം മോഷ്ടിക്കുന്നതടക്കം സംശയാസ്പദമായ എഴുപതോളം സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഈ വർഷം ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെയുള്ളതാണ് ദൃശ്യങ്ങൾ. കണ്ടെടുത്ത പണവും ബാങ്കുകളിൽ നിക്ഷേപിച്ച പണത്തിലെ കുറവും പ്രതികൾക്കെതിരെ തെളിവാണെന്നും എസ്.ഐ.ടിയുടെ പ്രാഥമികാന്വഷണ റിപ്പോർട്ടിൽ പറയുന്നു.
മൂന്നു പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കരുണേഷ് പാണ്ഡെ, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരെയാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കുക. ഇവരുടെ പക്കൽനിന്നാണ് കൂടുതൽ പണം കണ്ടെടുത്തത്. മൂന്നു പ്രതികളെയും ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് അയോധ്യ പൊലീസ് ആവശ്യപ്പെട്ടു. കോടതി ഇന്ന് തീരുമാനമെടുക്കും.
ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിശ്ചയിക്കാൻ ട്രസ്റ്റ് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി വൈകാതെ യോഗം ചേരും. മുൻ ജസ്റ്റിസ് പ്രദീപ് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് സമിതി.