Image Credit: Instagram/annu_diary
ട്രെയിനില്‍ നേരിട്ട അതിക്രമം തുറന്ന് പറഞ്ഞ് യുവതിയുടെ വിഡിയോ. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ വച്ച് യാത്രക്കാരിലൊരാള്‍ നിരന്തരം ശരീരത്തില്‍ തൊട്ടെന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ പ്രശ്നം നേരിട്ടപ്പോള്‍ മറ്റൊരു കോച്ചിലേക്ക് മാറിയെങ്കിലും അവിടെയും പ്രശ്നങ്ങളുണ്ടായെന്നും വിഡിയോയിലുണ്ട്.
ജൂലൈ 3 ന് ബിഹാറിലെ സിവാനിൽ നിന്ന് പാടലിപുത്രയിലേക്കുള്ള യാത്രയിലാണ് സംഭവം. ജനറല്‍ കംപാര്‍ട്ട്മെന്‍റിലെ അപ്പര്‍ ബെര്‍ത്തില്‍ കയറി കിടന്ന തനിക്കു നേരെ താഴെ സീറ്റിലിരുന്നവരില്‍ നിന്നാണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ഛപ്രയില്‍ നിന്നും കയറിയ ഒരുകൂട്ടം ആള്‍ക്കാര്‍ തൊട്ടുതാഴെയുള്ള സീറ്റില്‍ ഇരിപ്പുറപ്പിക്കുകയും മുകളിലേക്ക് വിരല്‍ നീക്കി തൊടുകയായിരുന്നു. കൈ താഴെ വെയ്ക്കാന്‍ പറഞ്ഞെങ്കിലും കേള്‍ക്കാതെ മുന്നിലൂടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഇത് ബുദ്ധിമുട്ടുണ്ടാക്കി എന്നും യുവതി പറഞ്ഞു.
'ശേഷം കുറച്ചു നേരത്തേക്ക് അയാളുടെ ശല്യമുണ്ടായില്ല. അല്‍പം ആശ്വസിച്ചു. എന്നാല്‍ വൈകാതെ അയാള്‍ വീണ്ടും തൊടാന്‍ ആരംഭിച്ചു. ബെര്‍ത്തില്‍ പരമാവധി ഒതുങ്ങിയിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് മതിയാകുമായിരുന്നില്ല, മറ്റൊരാളും ഇതുപോലെ തൊടാന്‍ തുടങ്ങി. ഉടനെ അടുത്ത ജനറല്‍ കോച്ചിലേക്ക് പോയി. അതില്‍ ആള്‍ക്കാരുടെ തിരക്കും. അടുത്തുള്ള എസി കോച്ചിലേക്ക് മാറിയെങ്കിലും അവിടെയും പ്രശ്നമായിരുന്നു. പരീക്ഷ സഹായ കേന്ദ്രം ജീവനക്കാരെന്ന് പരിചയപ്പെടുത്തിയൊരാള്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തി', എന്നും യുവതിയുടെ വിഡിയോയിലുണ്ട്.