അയോധ്യ സംഭാവന തട്ടിപ്പില്‍ എട്ടുപേർ അറസ്റ്റിൽ. എസ്ഐടി ആദ്യം പ്രതിചേർത്ത എട്ടുപേരെയും അറസ്റ്റ് ചെയ്തു. കേസിൽ മുഖ്യപ്രതികളായ ടിന്നു യാദവും അനുകൽപ് മിശ്രയും ഉൾപ്പെടെ പ്രതികൾക്കെതിരെ മോഷണം, വിശ്വാസവഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരുടെ പക്കൽനിന്ന് പണം കണ്ടെത്തിയെന്നും സൂചനയുണ്ട്. അറസ്റ്റിലായവരിൽ പണം എണ്ണാൻ നിയോഗിക്കപ്പെട്ടിരുന്ന ആറ് ജീവനക്കാരും ഉൾപ്പെടുന്നു. ക്ഷേത്രം ഭരണസമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്. എന്നാൽ, പ്രധാനികൾ ആരും അറസ്റ്റിലായിട്ടില്ല. ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ കൂടുതൽ പേരുടെ പങ്കും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും സംശയനിഴലിലാണ്. ആരുടെയോ തിരക്കഥ അനുസരിച്ചാണ് എസ്ഐടി അന്വേഷണമെന്ന് സമാജ് വാദി പാർട്ടി വിമർശിച്ചു.