പവര്‍കട്ടുകളും ലോഡ്ഷെഡിങ്ങുകളും പലപ്പോഴും ജീവിതം ദുസഹമാക്കാറുണ്ട്. എന്നാല്‍ പവര്‍കട്ടിന് പിന്നാലെ അക്വേറിയത്തിലെ മീനുകള്‍ ചത്തതില്‍ മനംനൊന്ത് യുപിയില്‍ യുവാവ് ജീവനൊടുക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുപി കാണ്‍പൂരില്‍ മണിക്കൂറുകളോളം നീണ്ട പവര്‍കട്ടുണ്ടായിരുന്നു. തന്‍റെ അക്വേറിയത്തെ ഏറെ ശ്രദ്ധയോടെ പരിപാലിച്ച യുവാവ് പവര്‍കട്ട് വന്നതോടെ ആശങ്കയിലായി. കാരണം ടാങ്കിലേക്ക് ഓക്സിജനെത്തിക്കാനുള്ള ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയില്ല എന്നത് തന്നെയായിരുന്നു. ഏറെ വൈകാതെ അക്വേറിയത്തിലെ മീനുകള്‍ ഓക്സിജന്‍ ലഭിക്കാത്തതിന് പിന്നാലെ ചത്തുപൊങ്ങി

മനംനൊന്ത യുവാവ് മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. പിറ്റേന്ന് ഏറെ വൈകിയും യുവാവ് വാതില്‍ തുറക്കാതിരുന്നതിനാല്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന പിതാവ് കണ്ടത് കയറില്‍ ജീവനൊടുക്കിയ മകന്‍റെ ശരീരമാണ്. 

മകന് മീനുകള്‍ ജീവനായിരുന്നെന്നും അവയുടെ മരണം താങ്ങാനാകാഞ്ഞതിനാലാണ് മകന്‍ ജീവനൊടുക്കിയതെന്നും യുവാവിന്‍റെ പിതാവ് പറഞ്ഞു. തന്‍റെ സമയത്തിന്‍റെ വലിയൊരു ശതമാനവും മീനുകളെ വാങ്ങാനും തീറ്റ കൊടുക്കാനും അക്വേറിയം ടാങ്ക് സൗന്ദര്യവല്‍ക്കരിക്കാനും യുവാവ് വിനിയോഗിച്ചിരുന്നു.

 

എന്നാല്‍ ഇത്തരമൊരു കാര്യത്തിന് ജീവനൊടുക്കേണ്ടതുണ്ടോ എന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. യുവാവിന്‍റെ ശരീരം പോസ്റ്റ്‍മോര്‍ട്ടം നടത്തിയാലേ ഇത് ജീവനൊടുക്കലാണോ അതോ മറ്റെന്തെങ്കിലുമാണോ മരണത്തിലേക്ക് നയിച്ചത് എന്നിതില്‍ വ്യക്തത വരുകയുള്ളു.

ENGLISH SUMMARY:

Following a severe power cut and the subsequent death of his beloved aquarium fish, a young man in Uttar Pradesh, India, tragically took his own life. The incident highlights the emotional toll such events can have, especially when deeply attached to pets and their well-being.