ഹിജാബ് ധരിച്ചെത്തിയതിനാല്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് നിഷേധിച്ചെന്ന് യുവതിയുടെ പരാതി. ആശുപത്രിക്കാര്‍ തന്നോട് മോശമായി പോരുമാറിയെന്നും ഹിജാബ് മാറ്റിയാല്‍ മാത്രമേ മരുന്ന് നല്‍കുകയയുള്ളു എന്ന് പറഞ്ഞതായും യുവതി ആരോപിച്ചു. കാന്‍പൂരിലെ ഉര്‍സല ഹോര്‍സ്മാന്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം.
തനിക്കുണ്ടായ അനുഭവം യുവതി സമൂഹമാധ്യമത്തില്‍ പങ്കപവച്ചതോടെയാണ് സംഭവം വിവാദമായത്. 'ഞാൻ ഹിജാബ് ധരിച്ചാണ് മരുന്ന് വാങ്ങാൻ കൗണ്ടറിലേക്ക് ചെന്നത്. എന്നാൽ അവിടെയുണ്ടായിരുന്ന ജീവനക്കാർ മരുന്ന് നൽകാൻ തയ്യാറായില്ല. തലയിലെ ഹിജാബ് മാറ്റിയാൽ മാത്രമേ മരുന്ന് തരൂ എന്ന് അവർ പരസ്യമായി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ പോലും ഇത്തരം വിവേചനം നേരിടേണ്ടി വരുന്നത് അങ്ങേയറ്റം സങ്കടകരമാണ്' എന്നായിരുന്നു യുവതിയുടെ വാക്കുകള്‍.
ഡോക്ടറെ കണ്ടശേഷം മരുന്ന് വാങ്ങാനായി ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഇത്തരത്തില്‍ ഒരു പ്രതികരണം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതി വ്യക്തമാക്കി. കൂടാതെ ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ മോഷണം വ്യാപിക്കുന്നതിനാലാണ് ഹിജാബ് മാറ്റണം എന്ന് പറയാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ യുവതിയോട് പറഞ്ഞു.
എന്നാല്‍ ഈ പ്രവര്‍ത്തി മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണെന്ന് യുവതി പറഞ്ഞു. ഏത് നിയമപ്രകാരമാണ് തന്നോട് ഇത്തരത്തില്‍ ഹിജാബ് മാറ്റാന്‍ പറഞ്ഞതെന്ന ആശുപത്രി അധികൃതരോട് ചോദിക്കുമെന്നും യുവതി വ്യക്തമാക്കി. ചികിത്സയും മരുന്നും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, കുറ്റക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല