Image Credit: x/treeni

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മനംനൊന്ത് വീണ്ടും ആത്മഹത്യ. മധ്യപ്രദേശിലെ മൗഗഞ്ചില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഇനിയും ഒരിക്കല്‍ കൂടി പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസമില്ലെന്ന് കുറിച്ച് വച്ചാണ് ആകാന്‍ഷ ചതുര്‍വേദി ജീവിതം അവസാനിപ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടത്താനിരിക്കെയാണ് മരണം. 

650 മാര്‍ക്ക് ആകാന്‍ഷ പ്രതീക്ഷിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. വിവാദങ്ങളെ തുടര്‍ന്ന് മകള്‍ കടുത്ത മനപ്രയാസത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു. മകളെ ഡോക്ടറാക്കാന്‍ വലിയ ത്യാഗമാണ് സഹിച്ചതെന്നും എന്നാല്‍ അതെല്ലാം പാഴായെന്നും വീട്ടുകാര്‍ പറയുന്നു. മൂന്ന്  ലക്ഷം രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലോണെടുത്താണ് ആകാന്‍ഷയെ നാഗ്പുരില്‍ അയച്ച് പഠിപ്പിച്ചത്. കര്‍ഷകനായ കൃഷ്ണകുമാര്‍ ചതുര്‍വേദി മകളുടെ പഠനത്തിന് പണം കണ്ടെത്തുന്നതിനായി നാഗ്പുരിലേക്ക് പോകുകയും അവിടെ പാചകക്കാരനായി ജോലി നോക്കുകയുമായിരുന്നു. മെഡിക്കല്‍ കോളജില്‍ മകള്‍ പ്രവേശനം നേടുമെന്ന് ഉറപ്പായിരുന്നുവെന്നും  മാതാപിതാക്കള്‍ പറയുന്നു. 

ആകാന്‍ഷയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. 'മമ്മി, പപ്പാ, നിങ്ങളുടെ മകള്‍ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു. പക്ഷേ ഇനി ഒരിക്കല്‍ കൂടി പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം എനിക്കില്ല. നിങ്ങളെക്കൂടി ഞാന്‍ നശിപ്പിച്ചു. ഒന്നുകൂടി പരീക്ഷയെഴുതിയാല്‍ നന്നായി പെര്‍ഫോം ചെയ്യാമെന്ന ആത്മവിശ്വാസം എനിക്കില്ല, സോറി' എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ജാര്‍ഖണ്ഡിലും പതിനാറുകാരി ജീവനൊടുക്കിയിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ മനപ്രയാസമായിരുന്നു ഇതിനും കാരണം. പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡല്‍ഹിയിലെത്തി നീറ്റ് പഠനം ആരംഭിച്ചതായിരുന്നു ഈ കുട്ടിയെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A female medical aspirant identified as Akanksha Chaturvedi from Mauganj, Madhya Pradesh, has died by suicide due to severe mental distress over the NEET-UG paper leak controversy. The tragic incident occurred just weeks before the rescheduled national entrance examination, which was ordered for June 21 following nationwide cancellations. In her emotional suicide note, Akanksha expressed a total loss of dynamic confidence to undergo the highly competitive test for a second time. Her grief-stricken parents revealed they had secured a three-lakh loan through a Kisan Credit Card, with her farmer father working as a local cook in Nagpur to structurally support her career dreams. This marks the second student suicide linked directly to the ongoing entrance exam disruptions, following a similar tragic loss of a sixteen-year-old girl in Jharkhand.