പ്രതീകാത്മക ചിത്രം
ഓപ്പറേഷന്‍ തിയറ്ററില്‍വച്ച് യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മേയ് 18നാണ് യുവതിയെ ബക്ഷി കാ തലാബ് മേഖലയിലെ തേജസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിനോടും വനിതാ ജീവനക്കാരോടും പുറത്ത് കാത്തിരിക്കാനാവശ്യപ്പെട്ട ഡോക്ടര്‍ യുവതിയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി.
ലൈംഗികമായി പീഡിപ്പിക്കും മുന്‍പ് ഡോക്ടര്‍ യുവതിയ്ക്ക് മയക്കുമരുന്ന് അടങ്ങിയ ഇന്‍ജക്ഷന്‍ നല്‍കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ട്വിങ്കിൾ ജെയിൻ പറഞ്ഞു. മരുന്നിന്റെ വീര്യം കുറഞ്ഞപ്പോഴാണ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായതെന്ന് ദലിത് വിഭാഗത്തില്‍പ്പെട്ട യുവതി പറയുന്നു. തേജസ് ആശുപത്രി ഉടമയും സീതാപുര്‍ സ്വദേശിയുമായ വിജയ്കുമാര്‍ ഗിരിയാണ് പ്രതിെയന്ന് പൊലീസ് പറയുന്നു.
ബക്ഷി കാ തലാബ് പോലീസ് സ്റ്റേഷനിൽ എസ്‌സി–എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി. ചോദ്യംചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു.
സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് തെളിവായി പിടിച്ചെടുത്തു. ആശുപത്രി സീല്‍ ചെയ്യാനും ഡോക്ടറുടെ ലൈസൻസ് റദ്ദാക്കാനും നിർദേശം നൽകിയതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രജേഷ് പഥക് അറിയിച്ചു. ഡോക്ടര്‍ ബിരുദം കണ്ടുകെട്ടാനും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറയുന്നു.