ഡല്‍ഹിയിലെ ബട്‌ലഹൗസ് മേഖലയില്‍ 23കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. പ്രതികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായും മാംസം ദേഹത്തേക്ക് വാരിയെറിഞ്ഞതായും യുവതി ആരോപിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ച വ്യക്തിയാണ് കേസിലെ പ്രധാന പ്രതി.
യുവതി നല്‍കിയ പരാതിപ്രകാരം 2021ല്‍ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട സാഹിലും സുഹൃത്തുക്കളുമാണ് കൂട്ടബലാത്സംഗം ചെയ്തത്. താന്‍ സമ്പന്നമായ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചതെന്നും യുവതിയെ വിശ്വസിപ്പിച്ച സാഹിലിന്റെ യഥാര്‍ഥ പേര് ഫഹീം എന്നാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും യുവതി പറയുന്നു. വിവാഹവാഗ്ദാനം നടത്തിയിരുന്നെന്നും ഇയാളെ പൂര്‍ണമായും വിശ്വസിച്ചെന്നും യുവതി വ്യക്തമാക്കുന്നു.
2022ലാണ് ഇയാള്‍ തന്നെ ബട്ട്ലഹൗസിലേക്ക് വിളിച്ചുവരുത്തിയതെന്നും അവിടെവച്ച് പ്രതിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഇയാള്‍ ഇതുകാണിച്ചും ഭീഷണിപ്പെടുത്തി. ദേഹത്തേക്ക് മൃഗത്തിന്റെ മാംസം വാരിയെറിഞ്ഞതായും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചതായും യുവതി ആരോപിക്കുന്നു. ഒരിക്കല്‍ ഈ ദൃശ്യത്തിന്റെ പേരുപറഞ്ഞ് തന്നെ മീററ്റിലേക്ക് കൊണ്ടുപോയി അവിടെവച്ചും ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നതായി സിഎന്‍എന്‍ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയുധക്കടത്തു ഇടപാടുകളില്‍ ഉള്‍പ്പെടെ ഫഹീമിനു ബന്ധമുള്ളതായും തനിക്ക് പിന്നീട് ബോധ്യപ്പെട്ടെന്ന് യുവതി പറയുന്നു. 2025-ൽ ഗുർഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്ത് മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തതായി എഫ്ഐആര്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫഹീം വീണ്ടും തന്നെ ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറിൽനിന്ന് ഭീഷണി കോളുകൾ വരുന്നതായും യുവതി ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.