‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിച്ച് തമിഴ്നാട്ടില്‍ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം വന്ദേമാതരത്തിന്റെ പൂര്‍ണരൂപമായ ആറ് ചരണങ്ങളും ആലപിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
രാഹുൽ ഗാന്ധിയും വിജയ്‌യും ഒന്നിച്ചിരുന്ന വേദിയില്‍ ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരവും ശേഷം തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തും ആലപിച്ചു. അതേസമയം ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും ഏറ്റുപാടിയ വിജയ് വന്ദേമാതരം ഏറ്റുപാടിയില്ല എന്നതും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം ശനിയാഴ്ച നടന്ന ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം ആലപിക്കാതിരുന്നത്. പ്രശസ്ത ബംഗാളി എഴുത്തുകാരൻ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചതെന്നതും മറ്റൊരു കാര്യം.
മോദി സര്‍ക്കാറിന്റെ വന്ദേമാതരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചിരുന്നത്. ജനുവരി 28ന് പുറപ്പെടുവിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തില്‍ വന്ദേമാതരത്തിലെ ആറ് വരികളും ഔദ്യോഗിക ചടങ്ങുകളിൽ പാടണമെന്നാണ് വ്യക്തമാക്കിയത്. 1950-ൽ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ആദ്യത്തെ രണ്ട് വരികൾ മാത്രം ആലപിക്കുന്ന രീതിയിൽ നിന്നുള്ള വലിയ മാറ്റമാണിത്.