ഉത്തർപ്രദേശിലെ മിർസപുരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 11 മരണം. ഏതാനും പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ മിർസപുർ - റേവ ദേശീയ പാതയിൽ ആണ് അപകടം.
ഡ്രാമണ്ട്ഗഞ്ച് താഴ്‌വരയിൽ നിന്ന് ലസോഡയിലേക്ക് പോകുകയായിരുന്ന ട്രക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് കണ്ടെയിനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇതിനിടെ ഒരു ആൾട്ടോ കാറിലും ട്രക്ക് ഇടിച്ചു. കാര്‍ ലോറിക്കും ട്രക്കിനും ഇടയില്‍ കുടുങ്ങി. പിന്നാലെ ഒരു ബൊലേറോ കാറിലും ട്രക്ക് ഇടിച്ചു.
അപകടത്തിന് പിന്നാലെ ബൊലേറോ കാറിന് തീപിടിക്കുകയായിരുന്നു. നിരവധി യാത്രക്കാരാണ് കാറില്‍ ഉണ്ടായത്. ഈ കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ച ഒൻപത് പേരും. ഇതിൽ നാല് കുട്ടികളും ഉൾപ്പെടും. കാറിന് അകത്ത് കുടുങ്ങിയ യാത്രക്കാർ പൊള്ളലേറ്റാണ് മരിച്ചത്. മരിച്ച മറ്റു രണ്ടുപേർ ലോറി ജീവനക്കാരാണ്. ട്രക്ക് ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
അപകടമുണ്ടായ ഉടന്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തുകയും പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകും ചെയ്തു. പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ തുടരുകയാണ്. അപകത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങളില്‍ ഒന്ന് ബിഹാർ രജിസ്ട്രേഷനും മറ്റൊന്ന് മധ്യപ്രദേശ് രജിസ്ട്രേഷനുമാണ്. കാറുകളിൽ ഒന്ന് സോൻഭദ്ര ജില്ലയിൽ നിന്നുള്ളതും മറ്റൊന്ന് മിർസാപുർ ജില്ലയിൽ നിന്നുള്ളതുമാണ്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.