മധുര പിടിക്കുന്നവർ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുമെന്നൊരു പതിവുണ്ട്. അതിശയോക്തിയല്ല കഴിഞ്ഞ കാലങ്ങളിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ അതിൻ്റെ തെളിവാണ്. ഡി.എം.കെയുടെ മധുരയിലെ സ്വാധീനം മറ്റ് കക്ഷികൾക്ക് ഇത്തവണ കുറയ്ക്കാൻ കഴിയുമോ എന്നതിലും ആകാംഷയാണ്.
ഓരോ മൊട്ടും പൊഴിയാതെ കോർത്തെടുക്കുന്നവർ. ചില്ലുടയാതെ കൈകളുടെ പാകം അളന്നും ചാന്തും, സിന്ദൂരവും, ചന്ദനവുമെല്ലാം വാങ്ങി മടങ്ങാനും ക്ഷണിക്കുന്നവർ. കണ്ണാടിച്ചില്ലിൽ കാഞ്ചീപുരവും ഉടയാട ശീലിൻ്റെ കമനീയതയുമായി. ഉപജീവന വഴികൾ പലതുണ്ട് ഈ നഗരത്തിൽ അടയാളപ്പെടുത്താൻ. വെയിലകന്ന വഴിയിലൂടെ മധുര മീനാക്ഷി ക്ഷേത്രത്തിലെ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ദർശന ലക്ഷ്യം തേടി നീങ്ങുന്നവർ. വലുപ്പ ചെറുപ്പമില്ലാതെയുള്ള ആഗ്രഹ സാക്ഷാത്കാരമാണ് ദർശനം.
പേരുകേട്ട മധുരാപുരിയുടെ അധിപതി ആരെന്ന് രാഷ്ട്രീയ ചരിത്രം പറയും. ഡി.എം.കെയുടെ സിറ്റിങ് സീറ്റിൽ മാറ്റമുണ്ടാവുമോ. മൂന്ന് പ്രധാന സ്ഥാനാർഥികളുടെയും സാധ്യത വോട്ടർമാർക്ക് നിശ്ചയം. പത്ത് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മധുരയുടെ ആധിപത്യം നിലവിൽ ഡി.എംകെ നേതൃത്വം നൽകുന്ന ഇന്ത്യാ സംഖ്യത്തിനാണ്.
എ.ഐ.ഡി.എം.കെയുടെ കരുത്തായിരുന്ന മണ്ണിൽ ബി.ജെ പി യുടെ പിന്തുണയോടെ ഇത്തവണ കാലുറപ്പിക്കാനാവുമോ എന്നതാണ് രാഷ്‌ട്രീയ ചർച്ച. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകവും മധുരയുടെ അവകാശികളായി ഇടമുറപ്പിക്കാനുള്ള പുറപ്പാടിലാണ്.