എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയില്‍ വാട്ടര്‍ തീം പാര്‍ക്കിലെ അപകടത്തില്‍ യുവതിക്ക് ശരീരത്തിന്‍റെ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. പൂനെ ജില്ലയിലെ ഷിരൂരില്‍ ജയ് മൽഹാർ അഗ്രോ ടൂറിസം സെന്ററിലാണ് സംഭവം. 37 കാരിയായ അശ്വിനി സന്ദീപ് നാപ്റ്റെയാണ് അപകടത്തില്‍പ്പെട്ടത്.
കരണ്ടി നിവാസിയായ യുവതി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പാര്‍ക്കിലെത്തിയതായിരുന്നു. തുടര്‍ന്ന് അവിടെയുള്ള വാട്ടർ സ്ലൈഡിൽ കയറി. എന്നാല്‍ സ്ലൈഡ് അവസാനിക്കുന്ന ഭാഗത്ത് വെള്ളത്തിന്‍റെ അളവ് വളരെ കുറവായിരുന്നു. സ്ലൈഡിലൂടെ വേഗതയില്‍ ഒഴുകിയെത്തിയ യുവതിയാകട്ടെ വെള്ളം കുറഞ്ഞയിടത്തെ തറയിലേക്കാണ് പതിച്ചത്.
വീഴ്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വച്ചുതന്നെ യുവതിക്ക് ബോധം നഷ്ടപ്പെു. വൈദ്യപരിശോധനയിൽ യുവതിയുടെ നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തെയിട്ടുണ്ട്. അപകടത്തിൽ നട്ടെല്ലിലെ നാല് കശേരുക്കൾ ഒടിഞ്ഞതിനാൽ ശരീരം അരയ്ക്ക് താഴോട്ട് തളര്‍ന്നു.
പാര്‍ക്കിന്‍റെ മാനേജ്മെന്‍റിനെതിരെ പരുക്കേറ്റ യുവതിയുടെ കുടുംബം രംഗത്തെത്തി. ടൂറിസം കേന്ദ്രത്തിൽ സുരക്ഷാ സൗകര്യങ്ങളോ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകളോ ആംബുലൻസുകളോ പോലും ഉണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. അശ്വിനിക്ക് അടിയന്തര വൈദ്യസഹായമോ പ്രഥമശുശ്രൂഷയോ ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. സ്വകാര്യ ആംബുലൻസ് വിളിച്ചാണ് അശ്വിനിയെ ആശുപത്രിയിലെത്തിച്ചത്. കുടുംബത്തിന്‍റെ പരാതിയില്‍ ടൂറിസം കേന്ദ്രത്തിന്‍റെ ഉടമയ്ക്കും മാനേജർക്കും എതിരെ ഷിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.