ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ നടത്തിയതിന് 14 മുസ്‍ലിം ചെറുപ്പക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി. ബോട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ആരുടെയെങ്കിലും വിശ്വാസത്തെ ഹനിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ആരുടെ മതവികാരങ്ങളാണ് വ്രണപ്പെടുന്നത്? ഗംഗയിലേക്ക് മാലിന്യം തള്ളുന്നത് നിങ്ങളെ വേദനിപ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മതവികാരം വ്രണപ്പെടാന്‍ എന്താണ് കാരണമെന്നും അദ്ദേഹം ചോദിച്ചു.
ബോട്ടില്‍ നോമ്പു മുറിച്ചതിനാണ് അവരെ അറസ്റ്റ് ചെയ്തത്. നദിയില്‍ നിന്ന് നോമ്പു മുറിച്ചതോടെ യുവാക്കള്‍ക്കെതിരെ കേസെടുത്തു. ഇവരിപ്പോഴും ജയിലിലാണ്. യുവാക്കളെ അറസ്റ്റു ചെയ്യാന്‍ കാരണം അവർ മുസ്‍ലിങ്ങളായതിനാലാണ് എന്നും ഒവൈസി പറഞ്ഞു.
ഗംഗാ നദിയില്‍ ബോട്ടില്‍ വെച്ച് ഇഫ്താര്‍ പാര്‍ട്ടി നടത്തിയതിനായിരുന്നു 14 മുസ്‍ലിം യുവാക്കള്‍ക്ക് എതിരെ നടപടി. ബോട്ടില്‍ വച്ച് ബിരിയാണി കഴിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആരാധനാലയം അശുദ്ധമാക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. യുവമോര്‍ച്ച നേതാവിന്‍റെ പരാതിയിലായിരുന്നു നടപടി. ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്.