ഡല്‍ഹി ടാഗോര്‍ ഗാര്‍ഡനിലെ സിറോ മലബാര്‍ പള്ളിയില്‍ കുര്‍ബാനയെ ചൊല്ലി തര്‍ക്കം. നിർമൽ ഹൃദയ ഇടവകയില്‍ ഞായറാഴ്ച കുർബാന മുടങ്ങി. മാർപാപ്പയുടെ നിർദേശം പാലിക്കുന്നില്ലെന്നാണ് വിശ്വാസികളുടെ ആരോപണം. പൂര്‍ണ തോതില്‍ ഏകീകൃത കുര്‍ബാന ചൊല്ലണമെന്നാവശ്യപ്പെട്ടാണ് നിർമൽ ഹൃദയ ഇടവകയിലെ വിശ്വാസികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ആവശ്യം വികാരിയോട് പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.
സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന പൂര്‍ണ തോതില്‍ വേണമെന്ന് കുര്‍ബാന തുടങ്ങുന്നതിന് മുന്‍പ് വിശ്വാസികള്‍ ഇടവകവികാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ലഭിച്ച നിര്‍ദേശപ്രകാരമേ കുര്‍ബാന ചൊല്ലാന്‍ കഴിയൂവെന്ന് വികാരി മറുപടി നല്‍കിയെന്നും വിശ്വാസികള്‍. ഇതോടെ ഞായറാഴ്ച കുര്‍ബാന മുടങ്ങി.
വിഷയത്തില്‍ ഇടവക വികാരിയുടേയോ, അതിരൂപതയുടേയോ പ്രതികരണം ലഭ്യമല്ല. എന്നാല്‍, കുര്‍ബാന ക്രമം അനുസരിച്ച് തന്നെയാണ് നിർമൽ ഹൃദയ ദേവാലയത്തില്‍ കുര്‍ബാന നടന്നുവന്നിരുന്നതെന്ന് രൂപതാ കേന്ദ്രങ്ങള്‍ അറിയിച്ചു.