image (gemini-left, Right : instagram/mnsmumbai)

image (gemini-left, Right : instagram/mnsmumbai)

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതിനെ തുടര്‍ന്ന് ഇടപെട്ട് പൊലീസ്. മുംബൈയിലെ ഘട്കോപറിലാണ് സംഭവം. മാംസാഹാരം കഴിക്കുന്നതിന്‍റെ പേരില്‍ മറാത്തികളെ ഗുജറാത്തികള്‍ പരിഹസിച്ചതാണ് കയ്യാങ്കളിക്ക് കാരണമായത്. മറാത്തികള്‍ വൃത്തിയില്ലാത്തവരാണെന്നും മാംസം കഴിക്കുന്നതിനാല്‍ അശുദ്ധരാണെന്നും പരിഹസിച്ചുവെന്നാണ് ആക്ഷേപം. വിഷയം മഹാരാഷ്ട്ര നവ്​നിര്‍മാണ്‍ സേന ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. 

പാര്‍പ്പിട സമുച്ചയത്തില്‍ കഴിയുന്ന നാല് മറാത്തി കുടുംബങ്ങളെ ചുറ്റുമുള്ള ഗുജറാത്തികള്‍ ഭക്ഷണത്തിന്‍റെ പേരില്‍ ആക്ഷേപിക്കുന്നുവെന്നാണ് ആരോപണം. 'മുംബൈയില്‍ ആര്‍ക്കും വന്ന് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യാമെന്നും എന്നാല്‍  എന്ത് കഴിക്കണമെന്ന് ആരും അടിച്ചേല്‍പ്പിക്കാനോ, ഭക്ഷണത്തിന്‍റെ പേരില്‍ വേര്‍തിരിവ്  കാണിക്കാനോ വരേണ്ടെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്രെ പറഞ്ഞു.

അതേസമയം, അത്തരത്തില്‍ ഭക്ഷണത്തിന് നിയന്ത്രണമോ, വിലക്കോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് താമസക്കാരില്‍ ഒരാള്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തെത്തിയ പൊലീസ് പാര്‍പ്പിട സമുച്ചയത്തിലെ എല്ലാവരെയും കണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മടങ്ങിയത്. സംഭവത്തില്‍ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മറാത്തികളെ അധിക്ഷേപിച്ചെന്ന് പറയപ്പെടുന്ന ഗുജറാത്ത് സ്വദേശികളുടെ പ്രതികരണം ലഭ്യമായിട്ടില്ല. 

മറാത്ത സംസ്കാരത്തെയും ഭാഷയെയും അവിടെ കഴിയുന്നവര്‍ ബഹുമാനിക്കണമെന്നും ഇകഴ്ത്തി സംസാരിക്കരുതെന്നും അത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ഐടി–സാംസ്കാരിക വകുപ്പ് സഹമന്ത്രിയും മുംബൈ ബിജെപി പ്രസിഡന്‍റുമായ ആശിഷ് ഷെലാര്‍ പറഞ്ഞു. 

മാംസാഹാരികളായതിനാല്‍ മുംബൈയിലെ പല ഫ്ലാറ്റുകളും റസിഡന്‍റ്സ് അസോസിയേഷനുകളും മറാത്തികള്‍ക്ക്  വീടും ഫ്ലാറ്റുകളും വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കാറുണ്ടെന്നും, കടുത്ത വിവേചനമാണിതെന്നും നേരത്തെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ് താക്കറെയുടെ എംഎന്‍എസും ശിവസേന ഉദ്ധവ് പക്ഷവും സമാന ആരോപണം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. മുംബൈയിലെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഈ വിഷയം എംഎന്‍എസ് ഉയര്‍ത്തുമെന്നാണ് സൂചന. 

ENGLISH SUMMARY:

A clash erupted in Ghatkopar, Mumbai, after Gujaratis allegedly mocked Marathas for eating non-vegetarian food. The Maharashtra Navnirman Sena intervened, prompting a police response.