ഇരട്ടക്കുട്ടികളുടെ പേരിടല്‍ച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ ഗാങ്സ്റ്റര്‍ക്ക് 6 മണിക്കൂര്‍ താല്‍ക്കാലിക പരോള്‍. സന്ദീപ് എന്ന കാലാ ജഠേഡിക്കാണ് പരോള്‍ അനുവദിച്ചത്. ഡൽഹിയിലെ തീഹാർ ജയിലിൽ കഴിയുന്ന ജഠേഡിയെ കനത്ത പൊലീസ് സുരക്ഷയോടെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുപൊയത്. ഹരിയാനയിലെ സോണിപത്തിലുള്ള റായ് മേഖലയിലെ തന്റെ തറവാട്ടു ഗ്രാമമായ ജഠേഡിയിലായിരുന്നു പേരിടല്‍ച്ചടങ്ങുകള്‍. ബാന്‍ഡ് മേളത്തോടൊണ് നാട്ടുകാര്‍ ഇയാളെ സ്വീകരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലുള്ള സമയത്താണ് പരോൾ അനുവദിച്ചിരുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഹോമവും പേരിടൽ ചടങ്ങുകളുമാണ് ഗ്രാമത്തിലെ വീട്ടിൽ സംഘടിപ്പിച്ചത്. മൂന്നമാസം മുമ്പാണ് കാലാ ജഠേഡിക്കും ഭാര്യ അനുരാധയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നത്. അടുത്ത കുടുംബാങ്ങളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് പ്രദേശത്ത് കര്‍ശന വിലക്കായിരുന്നു.
പരോളിനുവേണ്ടിയുള്ള മുഴുവൻ ചെലവുകളും ജഠേഡിയുടെ കുടുംബമാണ് വഹിച്ചത്.കൊലപാതകം, വധശ്രമം, പിടിച്ചുപറി ഉൾപ്പെടെ ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി 31-ലധികം ഗുരുതരമായ ക്രിമിനൽ കേസുകൾ കാല ജഠേഡിക്കെതിരെ നിലവിലുണ്ട്. ഇതിനുമുമ്പും വിവാഹ ചടങ്ങിനായും അമ്മയുടെ മരണശേഷവും അദ്ദേഹത്തിന് പരോൾ അനുവദിച്ചിരുന്നു.