ഡൽഹിയിൽ കെട്ടിട അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയായി അധികൃതർ. ഉദ്യോഗസ്ഥർ ആളുകളുടെ ജീവന് വില കല്‍പ്പിക്കാതിരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. എത്ര അപകടങ്ങൾക്കൂടി വേണം അധികാരികളുടെ കണ്ണ് തുറക്കാനെന്ന ചോദ്യമാണ് ബാക്കി. ഒന്നിനുപുറകെ ഒന്നായി ഡൽഹിയിൽ ഉണ്ടാകുന്ന കെട്ടിട അപകടങ്ങൾ.
താമസസ്ഥലത്ത് തീപടർന്ന് ജീവൻ പൊലിയുന്നവർ. എത്രനാൾ രാജ്യതലസ്ഥാനത്ത് ഈ ദുരവസ്ഥ തുടരും. ഡൽഹിയിലെ വിവിധ കോളജുകളിലും സർവകലാശാലകളിലും പഠിക്കാൻ എത്തുന്ന വിദ്യാർഥികളുടെ ജീവന് അധികൃതർ ഒരു വിലയും നല്‍കുന്നില്ല. അനധികൃതമെന്ന് എല്ലാവർക്കും അറിയാവുന്ന ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഡൽഹിയിലുള്ളത്.
ഒരപകടം ഉണ്ടാകുമ്പോൾ കണ്ണിൽ പൊടിയിടാൻ ചില നടപടികൾ എടുക്കും. ആളുകൾ മറന്നുവെന്ന് കാണുമ്പോൾ എല്ലാം പഴയ അവസ്ഥ തന്നെ. ഡൽഹിയിൽ ജോലി ചെയ്യാൻ എത്തുന്നവരെയും പഠിക്കാൻ എത്തുന്ന വിദ്യാർഥികളെയും പിഴിഞ്ഞ് ജീവിക്കുന്നവരെ നിയന്ത്രിക്കാൻ ആരുമില്ല.
കോടികളുടെ കൈക്കൂലി മറിയുന്ന കേന്ദ്രം കൂടിയാണ് നടപടിയെടുക്കേണ്ട MCD. ഡൽഹി കോർപ്പറേഷന്റെ കെട്ടിട നിർമാണ വിഭാഗത്തിലേക്കുള്ള കൈക്കൂലി ഒന്നേകാൽ കോടി രൂപയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. രാഷ്ട്രീയ ചെളി വാരിയെറിയലുകൾ തുടരുമ്പോഴും ഡൽഹിയിൽ പതിനായിരങ്ങൾ കൊടുത്ത് താമസിക്കുന്നവർക്ക് സുരക്ഷിതത്ത്വം ഇല്ലാത്ത അവസ്ഥയാണ്.