കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ടും ചോർച്ചയും രൂപപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. 1,200 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിലെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.
കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ, എം.പി രേണുക ചൗധരി തുടങ്ങിയ മുതിർന്ന നേതാക്കൾ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾക്കെതിരെ കടുത്ത പരിഹാസവും വിമർശനവും ഉന്നയിച്ചു.
64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ കൊട്ടിഘോഷിച്ച് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിൽ മഴ പെയ്തതോടെ വെള്ളക്കെട്ടും ചോർച്ചയും തുടരുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
"പുതിയ പാർലമെന്റും പുതിയ ഇന്ത്യയുമൊക്കെ കൊള്ളാം, പക്ഷേ ഇവിടെ നടക്കാൻ ബോട്ടുകളാണ് വേണ്ടത്" എന്ന് രാജ്യസഭാ എം.പി രേണുക ചൗധരി പരിഹസിച്ചു. 1200 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന ഗുരുതരമായ ചോദ്യവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.
മഴക്കാലത്തെ ആദ്യ പരീക്ഷണത്തിൽ തന്നെ മന്ദിരത്തിനുള്ളിൽ വെള്ളം കയറിയത് വലിയ തിരിച്ചടിയായതോടെ വിഷയം ദേശീയതലത്തിൽ ചർച്ചയായിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ആരോപണങ്ങളോടും പുറത്തുവന്ന ദൃശ്യങ്ങളോടും കേന്ദ്ര സർക്കാരോ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.