TAGS

  • ബോറിങ് ജോലികള്‍ക്കായി എടുത്ത കുഴിയില്‍ വീണ് ആറുവയസുകാരന്‍ മരിച്ചു. അപകടമേഖലയില്‍ സൂചനാബോര്‍ഡുകള്‍ പോലും വച്ചില്ലെന്ന് നാട്ടുകാര്‍

ബോറിങ് ജോലികള്‍ക്കായി തയാറാക്കിയ കുഴിയില്‍ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 15 അടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകടസാധ്യതയുള്ള മേഖലയില്‍ സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് അധികൃതര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. 

കുട്ടി കുഴിയില്‍ വീണെന്ന് അറിഞ്ഞതിനു പിന്നാലെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍പും ഈ മേഖലയില്‍ സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ നോയിഡയിലെ നിർമാണ മേഖലയ്ക്ക് സമീപമുള്ള കുഴിയിൽ കാർ വീണ് 27കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ മരണപ്പെട്ട സംഭവവും നാട്ടുകാർ പ്രതിഷേധത്തിനിടെ ഉന്നയിച്ചു. സംഭവത്തിൽ കരാറുകാരന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത പറഞ്ഞു. 

6-Year-Old Son of KV Vice Principal Drowns in 15-Foot Rain-Filled Pit in Greater Noida:

A six-year-old boy named Avyan Surya, son of Kendriya Vidyalaya Vice Principal Shivan Yadav, tragically drowned after falling into a rain-filled pit in Greater Noida's Knowledge Park area. The 15-foot-deep pit was excavated by the Greater Noida Authority for boring work, but locals allege no safety fencing or warning signs were installed. Although the child was rushed to the hospital shortly after falling while playing with friends, he could not be saved. Outraged residents staged strong protests against the authorities, highlighting past negligence, while SDM Ashutosh Gupta assured legal action if contractor negligence is proven.