AI Generated Image

നിലവിൽ ജോലിയില്ലെന്ന കാരണം കാണിച്ച് മക്കൾക്ക് നിയമപരമായി നൽകേണ്ട ജീവനാംശം നൽകുന്നതിൽ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. മകനും മകൾക്കും പ്രതിമാസം ജീവനാംശം നൽകാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒരു വ്യക്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  

മക്കള്‍ക്ക് പ്രതിമാസം 8000 രൂപ ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവിന് എതിരെയാണ് ഹര്‍ജിക്കാരമായ പിതാവ് കോടതിയെ സമീപിച്ചത്. തനിക്ക് സ്ഥിരമായി ഒരു ജോലിയോ വരുമാനമോ ഇല്ല എന്നായിരുന്നു ഇയാള്‍ കോടതിയില്‍ ഉന്നയിച്ച വാദം. തന്റെ വരുമാനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷ വില്‍ക്കേണ്ടി വന്നെന്നും ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍  ആരോഗ്യമുള്ള ഒരു പുരുഷന് തന്റെ കുടുംബത്തോടും കുട്ടികളോടുമുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പിന്മാറാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളെയും അവരുടെ ജീവിത നിലവാരത്തെയും ബാധിക്കരുത് എന്നും പിതാവിന് തന്റെ പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാർമ്മികവുമായ ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കൂടാതെ നിലവിലുള്ള 8000 എന്ന തുക കൂടുതല്‍ അല്ലെെന്നും അത് കുട്ടികള്‍ക്ക കൃത്യമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ENGLISH SUMMARY:

Bombay High Court ruled that fathers cannot evade their legal child support obligations by claiming unemployment. The court emphasized that financial difficulties should not prevent fathers from fulfilling their responsibilities towards their minor children.