AI Created Image, Captain Sumeet Sabharwal
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയില്‍ കയറിയ അനുഭവം പങ്കുവച്ച് ബന്ധു. പ്രിയപ്പെട്ട മൂന്നുപേരെ നഷ്ടപ്പെട്ട റോമിന്‍ വോറ എന്ന വ്യക്തിയാണ് താന്‍ മോര്‍ച്ചറിയില്‍ കണ്ട അനുഭവം ഡെയിലി മെയിലുമായി പങ്കുവച്ചത്. അവിടെ കണ്ട കാഴ്ച ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് വോറ പറയുന്നു.
ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന AI-171 എയര്‍ ഇന്ത്യ ബോയിങ് വിമാനമാണ് അഹമ്മദാബാദിലുണ്ടായ അപകടത്തില്‍ തകര്‍ന്നുവീണത്.19 ജീവനക്കാരും 241യാത്രക്കാരുമുള്‍പ്പെടെ 260 പേരാണ് ദുരന്തത്തില്‍ കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുരന്തത്തില്‍ മൂന്നുവയസുള്ള അനന്തിരവള്‍ ഉള്‍പ്പെെട മൂന്ന് പേര്‍ നഷ്ടപ്പെട്ട റോമിന്‍ വോറയ്ക്ക് മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നു.
കോവിഡ്-19 മഹാമാരിയുടെ കാലത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രിയില്‍ പാത്തോളജി ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു വോറ. ഇവിടെയുള്ള ജീവനക്കാരെ പരിചയമുള്ളതിനാല്‍ കൂടിയാണ് തനിക്ക് മോർച്ചറിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചതെന്നും വോറ പറഞ്ഞു. തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താനെത്തിയതെന്നും വോറ പറയുന്നു.
എന്നാല്‍ മോര്‍ച്ചറിയില്‍ ഒരിക്കലും മറക്കാനാവാത്ത ദൃശ്യങ്ങളാണ് തനിക്ക് കാണാനായതെന്നും അദ്ദേഹം പറയുന്നു. ‘പല മൃതദേഹങ്ങളും തറയിലും അവിടവിടെയായും കിടത്തിയിരിക്കുകയായിരുന്നു. വേര്‍പെട്ടുപോയ തലകളും, കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയില്‍ കരിഞ്ഞുപോയ അമ്മയും തന്നെ ഏറെ വേദനിപ്പിച്ചു, അനന്തിരവളെ തിരിച്ചറിയാന്‍ പോയപ്പോള്‍ കണ്ടെത്തിയ ഒരു ചെറിയ കുട്ടിയുടെ തലയോട്ടിയും കണ്ണില്‍ ഇന്നും കാണുന്നു, ഇതിലെല്ലാം ഉപരി തന്നെ അങ്ങേയറ്റം വേദനിപ്പിച്ച മറ്റൊരു കാഴ്ച കൂടിയുണ്ടെന്നാണ് വോറ പറയുന്നത്.
‘വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്റായ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹം മോര്‍ച്ചറിയുടെ ഒരു മൂലയില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ക്യാപ്റ്റന്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു. പുറകുവശമെല്ലാം പൊള്ളിയ നിലയിലും മുന്‍ഭാഗം കേടുപാടുകള്‍ ഇല്ലാതെയുമാണ് കണ്ടത്. തോളിൽ നാല് സ്വർണ്ണ വരകളുള്ള ക്യാപ്റ്റന്റെ വെള്ള യൂണിഫോം ഷർട്ടും, കടും നിറമുള്ള ടൈയും, പാന്റ്സിനും ഒന്നും സംഭവിച്ചിരുന്നില്ല, അതുപോലെ അദ്ദേഹത്തിന്റെ ഷൂ പോലും കാലിലുണ്ടായിരുന്നതായും വോറ ഓര്‍ത്തെടുക്കുന്നു.
ക്യാപ്റ്റന്‍ തന്റെ അവസാനനിമിഷത്തിലും വിമാനം രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് കൂടിയായിരുന്നു വോറ മോര്‍ച്ചറിയില്‍ കണ്ടത്, ക്യാപ്റ്റന്റെ മൃതദേഹം സ്റ്റിയറിങ് കോളത്തില്‍ പിടിച്ചുവച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു, രക്ഷാപ്രവര്‍ത്തകര്‍ കോക്ക് പിറ്റില്‍ നിന്നും ക്യാപ്റ്റനെ പുറത്തെടുത്തപ്പോഴോ അല്ലെങ്കില്‍ ഇടിയുടെയും വീഴ്ചയുടേയും ആഘാതത്തിലോ ഒടിഞ്ഞുപോയ രണ്ട് ഹാന്‍ഡിലുകളുള്ള സ്റ്റിയറിങ് കോളം മുറുകെ പിടിച്ച കാഴ്ചയാണ് കണ്ടത്.
മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടറും വോറയുടെ അനുഭവം ശരിവച്ചതായി ഡെയിലി മെയിലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു. ഈ അനുഭവം ശരിയാണെങ്കില്‍ അവസാന നിമിഷം വരെ വിമാനത്തെ രക്ഷിക്കാൻ ക്യാപ്റ്റൻ സബർവാൾ ശ്രമിച്ചിരുന്നു എന്നതാണ് മനസിലാക്കാവുന്നതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു.