രാജ്യമാകെ ശ്രദ്ധ നേടിയ സത്യപ്രതിജ്ഞയായിരുന്നു തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായ വിജയ്യുടേത്. ജനങ്ങളെ കയ്യിലെടുത്തായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള വിജയ്യുടെ പ്രസംഗം. എന്‍ നെഞ്ചില്‍ കുടിയിരിക്കും തമിഴ് മക്കളേ എന്ന് പറഞ്ഞ് പതിവുശൈലിയില്‍ പ്രസംഗം തുടങ്ങിയ വിജയ് വിശപ്പെന്തെന്നും അപമാനമെന്തെന്നും തനിക്ക് അറിയാമെന്നും വേദനകളില്‍ ഒപ്പം നിന്ന തമിഴ് മക്കള്‍ക്ക് വേണ്ടി ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
വിജയ്യുടെ പ്രസംഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു മനു ജോസഫ്. താന്‍ ദാരിദ്ര്യവും വിശപ്പുമറിഞ്ഞിട്ടുണ്ടെന്ന വിജയ്യുടെ പരാമര്‍ശത്തിനെതിരെയാണ് മനു കുറിപ്പ് പങ്കുവച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരെ പോലെ വിജയ്യുടെ അച്ഛനും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവാമെന്നും എന്നാല്‍ തമിഴ്നാട്ടിലെ ദാരിദ്ര്യവുമായി അതിനെ തുലനം ചെയ്യരുതെന്നും മനു പറഞ്ഞു.
'തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുള്ള സത്യപ്രതിജ്ഞയില്‍, താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും വിശപ്പ് എന്താണെന്ന് അറിയാമെന്നും പറഞ്ഞിരുന്നു. ഇത് അസംബന്ധമാണ്. കാരണം ലയോള സ്കൂളില്‍ എന്റെ ക്ലാസ് മേറ്റായിരുന്നു വിജയ്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു സംവിധായകനായിരുന്നു, വിജയ്യുടെ പിതാവ് മകനെ ചലചിത്ര മേഖലയിലേക്ക് ലക്ഷ്യമിട്ടാണ് വളർത്തിയെടുത്തത്. മിക്ക ചലച്ചിത്ര പ്രവർത്തകരെയും പോലെ അദ്ദേഹത്തിന്റെ അച്ഛനും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ അത് തമിഴ് സിനിമകളിൽ കാണുന്ന തരം ദാരിദ്ര്യത്തിന് തുല്യമല്ല. സമ്പന്നരായ പല ആൺകുട്ടികളും കൈയിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്,' മനു കുറിച്ചു.