തമിഴ്നാട്ടില്‍ വിജയ് രാഷ്ട്രീയ രംഗപ്രവേശം നടത്തിയതു മുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം തന്നെ ശക്തിപ്പെടുന്ന ഒന്നാണ് തൃഷ– വിജയ് ബന്ധവും. വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് നാള്‍ക്കുനാള്‍ ചൂടേറി വന്നു. വിജയ്യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജി, ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയ വിജയ്‌യുടെയും തൃഷയുടേയും ചിത്രങ്ങള്‍, ഇരുവരുടേയും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ എന്നിങ്ങനെ ഈ ചര്‍ച്ചകള്‍ക്ക് ശക്തികൂട്ടിയ കാര്യങ്ങള്‍ പലതാണ്. ഏറ്റവും ഒടുവില്‍ വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയ തൃഷയുടെ ദൃശ്യങ്ങളും ഇതിന്‍റെ ആക്കം കൂട്ടുകയായിരുന്നു.
വിജയ്– തൃഷ ബന്ധത്തിന് ആരാധകരും ഒരുപാടാണ്. വിജയും തൃഷയും ഒരുമിച്ചെത്തുന്ന എല്ലാ അവസരങ്ങളും ഇരുവരുടേയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സിനിമാ ഗാനങ്ങള്‍ പശ്ചാത്തലമാക്കിയുള്ള റീലുകളായി സോഷ്യല്‍ ലോകത്ത് ട്രെന്‍ഡിങ്ങാണ്. എന്നാല്‍ ഇതിനിടയിലും ഇരുവരുടേയും ബന്ധങ്ങള്‍ ആഘോഷമാക്കുന്നതിനെ വിമര്‍ശിച്ചും ആളുകള്‍ എത്തുന്നുണ്ട്. വിജയ്– തൃഷ ബന്ധം ആഘോഷിക്കപ്പെടുന്നതിലൂടെ വിവാഹേതര ബന്ധങ്ങള്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്നെന്നാണ് ഇവരുടെ വാദം. വിവാഹേതര ബന്ധങ്ങളെ എതിര്‍ക്കുന്നില്ല, എന്നാല്‍ നാളെ തൃഷയ്ക്കും വിജയ്ക്കും പകരം മറ്റ് രണ്ട് പേരാണെങ്കിലും ഇപ്പോള്‍ പിന്തുണയ്ക്കുന്നവര്‍ അതിനെയും പിന്തുണയ്ക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുമുണ്ട്.
ഈ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്, വിജയ്യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയാണ്. ഈ ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണമുണ്ട്. ഇത് തൃഷയെ ഉദ്ദേശിച്ചാണെന്നാണ് തുടക്കം മുതലേയുള്ള അഭ്യൂഹങ്ങള്‍. വിജയ്‌യുടെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ വിജയ്– തൃഷ ബന്ധത്തെ പിന്തുണയ്ക്കുകയും സംഗീതയെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഒരുകൂട്ടര്‍ ചോദ്യം ചെയ്യുന്നുണ്ട്. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഭാര്യയെ വിമർശിക്കാൻ ചാടി വീഴുമ്പോള്‍ വിവാഹേതര ബന്ധമുള്ള ഒരാള്‍ ആഘോഷിക്കപ്പെടുന്നു എന്നാണ് ഇവരുടെ വാദം.
അതേസമയം, തൃഷയും സംഗീതയും ഇവിടെ ഒരുപോലെ ഇരകളാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. സംഗീത ഹര്‍ജി നല്‍കിയപ്പോള്‍ ഒരുകൂട്ടര്‍ സംഗീതയ്ക്കെതിരെയെത്തി. അതേസമയം തന്നെ വിജയക്ക് തൃഷയുമായി ബന്ധമുണ്ടെന്ന് അടിച്ചേല്‍പ്പിച്ച് വിജയുടെ വിവാഹ ജീവിതം തകര്‍ത്തത് തൃഷയാണെന്ന് പറഞ്ഞ് മറ്റൊരുകൂട്ടരെത്തി. അതായത് എന്ത് ചെയ്താലും വില്ലന്മാരായി ചിത്രീകരിക്കപ്പെടുന്നത് സ്ത്രീകളാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ കാഴ്ചപ്പാട് പ്രകടമായ സ്ത്രീവിരുദ്ധതയാണിതെന്നും വിമര്‍ശനമുണ്ട്. പലരും തൃഷയെ ആഘോഷിക്കുന്നുണ്ടെങ്കിലും അത് വിവാഹേതര ബന്ധങ്ങള്‍ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്.
2004 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗില്ലിയിലാണ് വിജയും തൃഷയും ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തു. പിന്നീട് തുടര്‍ച്ചയായ സിനിമകള്‍ വന്നു. തമിഴ് സിനിമയിലെ ജനപ്രിയ ജോഡികളില്‍ ഒരാളായി ഇവര്‍ മാറി. ഒരുമിച്ചുള്ള സിനിമകളും അടുത്ത സൗഹൃദവുമാണ് പിന്നീട് ഗോസിപ്പുകളിലേക്ക് വഴിവെച്ചത്. പിന്നീട് ദീർഘ ഇടവേളയ്ക്കു ശേഷം ലിയോയിലാണ് പിന്നീട് ഇരുവരും ഒന്നിച്ചത്.
Image Credit: X/trishtrashers
ഇരുവരും പരസ്പരം പങ്കുവെച്ച ജന്മദിന ആശംസകള്‍, സിനിമാ ലൊക്കേഷന്‍ ചിത്രങ്ങള്‍, യാത്രകളുമായി ബന്ധപ്പെട്ടതായി പ്രചരിച്ച ഫോട്ടോകള്‍ എന്നിവ ഈ ഗോസിപ്പുകള്‍ സജീവമായി നിലനിര്‍ത്തിയിരുന്നു. പിന്നീട് വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തോടെ ഗോസിപ്പുകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു. സംഗീത നല്‍കിയ ഹര്‍ജിയും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ചെത്തിയതും ഈ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു. തമിഴ്നാടിന്‍റെ വോട്ടെടുപ്പ് ദിനത്തിലും തൃഷ ശ്രദ്ധാകേന്ദ്രമായിരുന്നു. വോട്ട് ചെയ്തതിന് ശേഷം വിജയ് ചിത്രം 'ഗില്ലി'യിലെ പാട്ടിനൊപ്പമാണ് തന്‍റെ ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വോട്ടെണ്ണല്‍ ദിനത്തിലാക്കട്ടെ ടിവികെ ലീഡ് നേടി തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചപ്പോള്‍ അഭിനന്ദനങ്ങളുമായി തൃഷ വിജയ്‌യുടെ വീട്ടിലെത്തിയിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു അന്ന്. ഇടയ്ക്ക് വച്ച് വിജയ് ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസറ്റില്‍ തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. ഏറ്റവും ഒടുവിലാകട്ടെ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയും. വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയുടെ സ്ഥാനം. ഈ സംഭവങ്ങളുടെ ചുവട് പിടിച്ചാണ് അഭ്യൂഹങ്ങള്‍ കനക്കുന്നത്. അതേസമയം, തൃഷ വിജയ്‌യുടെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകയുമാണെന്നും വർഷങ്ങളായി നിരവധി സിനിമകളിൽ സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിട്ടവരാണെന്നും അതിനെ മറ്റൊരുതലത്തില്യ വ്യാഖ്യാനിക്കേണ്ടത് പറയുന്നവരും സോഷ്യല്‍മീഡിയയില്‍ ഉണ്ട്.