വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിക്കുന്ന സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിലാണ് സംഭവം. ഇത് പുണ്യനദിയാണെന്നും ഇവിടെ നായയെ കുളിപ്പിക്കരുതെന്നും പൂജാരിമാരും അവിടെയുണ്ടായിരുന്ന മറ്റ് വിശ്വാസികളും പലവട്ടം ആവർത്തിച്ചിട്ടും, സ്ത്രീ അത് അനുസരിക്കാൻ തയ്യാറാവാത്തതാണ് തർക്കത്തിന് കാരണം.
അവർ നായയെ കുളിപ്പിക്കുന്നത് തുടർന്നതോടെ ചുറ്റുമുള്ള ജനക്കൂട്ടം പ്രകോപിതരായി. ഒപ്പമുണ്ടായിരുന്ന യുവാവ് ആ സ്ത്രീയെ സമാധാനിപ്പിക്കാനും സാഹചര്യം ശാന്തമാക്കാനും ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഗംഗാ നദിയുടെ പവിത്രത ചൂണ്ടിക്കാട്ടി, നായയെ അവിടെ നിന്ന് മാറ്റണമെന്നായിരുന്നു ജനക്കൂട്ടത്തിന്‍റെ ആവശ്യം.
ഇതിനെ ഇവിടെ ഇറക്കി കുളിപ്പിച്ചാൽ നിങ്ങൾക്കൊക്കെ എന്താ പ്രശ്നം എന്നാണ് സ്ത്രീ പ്രകോപിതയായി ജനക്കൂട്ടത്തോട് ചോദിക്കുന്നത്. അതിന് ശേഷമാണ് ഇവർ തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായത്. നീണ്ട വാഗ്വാദത്തിനുശേഷം, സ്ത്രീയും പുരുഷനും നായയുമായി ഘട്ട് വിടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്ത്രീയെ അനുകൂലിച്ചും എതിർത്തും കമന്റുകളും പോസ്റ്റുകളുമെത്തി.
"ഏതോ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വളർത്തുമൃഗ പ്രേമി ഹരിദ്വാറിലെ ആളുകൾ കുളിക്കുന്ന അതേ ഘട്ടിൽ തന്‍റെ നായയെ കുളിപ്പിക്കാൻ വാശി പിടിക്കുന്നതെന്തിന്?, ആ സ്ത്രീയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല, ശുചിത്വമാണ് പ്രധാനമെങ്കിൽ ദിവസങ്ങളോളം കുളിക്കാത്ത ആളുകൾ പോലും അതേ നദിയിൽ കുളിക്കുന്നുണ്ട്, അതിന് പ്രശ്നമില്ലേ, മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നതിന് ഇവർക്കൊന്നും ഒരു പ്രശ്നവുമില്ല, നായ വെള്ളത്തിലിറങ്ങിയതാണോ ഇത്ര വലിയ പ്രശ്നം" എന്നിങ്ങനെ പോകുന്നു കമന്റുകൾ.