വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ. അഹമ്മദാബാദിൽ നിന്ന് മുബൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിലെ ദാൽ-ചാവൽ മീൽ ബോക്സിൽ നിന്നാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. സമാന അനുഭവം കോച്ചിൽ കുറഞ്ഞത് രണ്ട് പേർക്കെങ്കിലും ഉണ്ടായതായി യാത്രക്കാരൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
ദാൽ-ചാവൽ മീൽ ബോക്സിനുള്ളിലെ പ്രാണിയെയും വിലപ്പനക്കാരന്‍റെ ഐഡി കാർഡുമുൾപ്പെടെയാണ് എക്സ് പോസ്റ്റ്. ആർകെ ഗ്രൂപ്പിന്‍റെ ഭാഗമായ ബ്രാൻഡവൻ ഫുഡ് പ്രോഡക്‌ട്‌സ് ആണ് വിൽപ്പനക്കാരൻ എന്ന് ചിത്രത്തിൽ കാണുന്നു. സംഭവത്തിന് പിന്നാലെ ട്രെയിനിൽ ഉണ്ടായിരുന്നവരെല്ലാം ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും പോസ്റ്റിൽ പറയുന്നു.
"എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾക്കനുസൃതമായല്ല ഭക്ഷണം തയ്യാറാക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവരുടെ ലൈസൻസ് റദ്ദാക്കണം. ഇത് കൈക്കൂലിയിലൂടെ പരിഹരിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു" എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് റെയിൽവേ നടപടി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഇന്ത്യൻ റെയിൽവേ കരാറുകാരന് 10 ലക്ഷം രൂപ പിഴയും കരാർ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസും നലകിയതായി അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്, ശുചിത്വവും യാത്രക്കാരുടെ സുരക്ഷയും ഞങ്ങളുടെ മുൻഗണനയായി തുടരുന്നു എന്നും ഐആർസിടിസി കൂട്ടിച്ചേർത്തു.