@TacticalKafir
ഇന്ത്യന്‍ സൈന്യത്തിലെ അസാമാന്യ ധൈര്യമുള്ള പോരാളിയാണ് ‘ടൈസണ്‍’. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനമായ ടൈസന്റെ കുതിപ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച പോരാട്ടവീര്യം ചെറുതല്ല, ഭീകരരുടെ ഒളിത്താവളത്തിലേക്ക് പാഞ്ഞുകയറി മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധമായ പാരാ കമാന്‍ഡോ അംഗം ടൈസണ്‍ ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്.
കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലെ മലഞ്ചെരിവിലാണ് ജയ്ഷെ ഭീകരര്‍ പ്രത്യേക ഗര്‍ത്തമുണ്ടാക്കി ഒളിച്ചിരുന്നത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൈസണുള്‍പ്പടെയുള്ള ഇന്ത്യന്‍ സംഘം ഈ ഒളിത്താവളം ലക്ഷ്യമാക്കി നീങ്ങി. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്. സൈന്യത്തിന് വഴികാട്ടിയായി ടൈസണ്‍ മുന്നേപാഞ്ഞു. സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ത്തു, ടൈസണ്‍ എന്ന K9 സ്‌ക്വാഡ് അംഗത്തിന് പരുക്കേറ്റു.
കാലിനു വെടിയേറ്റിട്ടും അവന്റെ വേഗത കുറഞ്ഞില്ല, മുന്നോട്ട് പാഞ്ഞു, പിന്നാലെ ഇന്ത്യന്‍ സംഘവും. ദുർഘടമായ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സൈന്യവും തമ്മിൽ രാവിലെ 11 മണിയോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ജമ്മു മേഖലയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലുള്ള സെയ്ഫുള്ള അടക്കം മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരായിരുന്നു അവിടെ ഒളിച്ചിരുന്നത്.
പാക് പൗരനായ സെയ്ഫുള്ള ഏതാനും വർഷങ്ങൾ മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. രണ്ട് എകെ 47 തോക്കടക്കം വൻ ആയുധശേഖരവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പരുക്കേറ്റ ടൈസണെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഈ പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ട്.
പലതവണ ഭീകരരെ പിടികൂടാനായി ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇത്തവണ ടൈസന്റെ സഹായത്തോടെ ഭീകരരെ വധിക്കാനായതിന്റെ ആശ്വാസത്തിലാണ് ഛാത്രൂ നിവാസികളും. 2024 ഒക്ടോബറിലുണ്ടായ സമാനമായൊരു ദൗത്യത്തിൽ ‘ഫാന്റം’ എന്ന ബെൽജിയൻ മാലിനോയിസിന് തന്റെ സംഘത്തെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടമായിരുന്നു.