കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.ഇതിന് പിന്നാലെ വിജയുടെ ഫാന്‍സ് പേജുകളിലാകെ അനുകൂല തരംഗം ഉണ്ടാക്കാനുള്ള ചര്‍ച്ചകളാണ്.
‘അണ്ണന്‍ വീട്ടില്‍ തനിച്ചാണെന്നും , ആരോടും മിണ്ടാട്ടമില്ലാതെ, കരച്ചിലാണെന്നുമാണ് ഫാന്‍ പേജുകളില്‍ നിറയുന്നത്. എല്ലാവരും കൂടെ അണ്ണനെ ആക്രമിക്കുകയാണെന്നും നിലവിലെ ഭരണകക്ഷി അണ്ണനെ ഭയക്കുന്നുവെന്നുമാണ് കമന്‍റ് പൂരം. സിനിമ രംഗത്ത് നിന്നും വിജയിനെ അനുകൂലിച്ച് പലരും രംഗത്ത് വരുന്നുണ്ട്. ദുരന്തം നടന്ന അന്ന് രാത്രി നീലങ്കരയിലെ വീട്ടിൽ കയറിയതായിരുന്നു വിജയ്. പിന്നീട് പുറത്ത് ഇറങ്ങുന്നത് ഇന്നാണ്. മാധ്യമങ്ങൾക്ക് അടക്കം ഒരു സൂചനയും നൽകാതെ ആയിരുന്നു നീക്കം. പട്ടിണപാക്കത്തെ ഫ്ലാറ്റിലേക്ക് ആണ് വിജയ് എത്തിയത്. ഇവിടെ വച്ച് നിയമ വിദഗ്ദരുമായി ഓൺലൈൻ യോഗം ചേരുന്നുവെന്ന റിപ്പോർട്ടുണ്ട്.
നേരത്തെ ദുരന്തത്തിൽ പ്രതികരണവുമായി വിജയ് രംഗത്ത് വന്നിരുന്നു. തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്ന് വിജയ് എക്സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറഞ്ഞു. ‘എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത അസഹ്യമായ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. കരൂരിൽ ജീവൻ പൊലിഞ്ഞ എന്റെ പ്രിയ സഹോദരീസഹോദരന്മാരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ വേഗത്തിൽ സുഖമാകട്ടെയെന്ന് പ്രാർഥിക്കുന്നു’–വിജയ് എക്സിൽ പറഞ്ഞു.