job-lost

AI Generator Image

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇന്‍ഫോസിസ്. 240 എൻട്രി ലെവൽ ജീവനക്കാരെയാണ് ഐടി കമ്പനിയായ ഇന്‍ഫോസിസ് പിരിച്ചുവിട്ടത്. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടിപ്പിരിച്ചുവിടൽ. മൈസൂരു ട്രെയിനിങ് ക്യാംപസിലെ  ജീവനക്കാരെയാണ് മുന്‍കൂര്‍ അറിയിപ്പൊന്നും നല്‍കാതെ കമ്പനി പിരിച്ചുവിട്ടത്. ഇതാദ്യമായല്ല ഇൻഫോസിസ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. ഫെബ്രുവരിയിൽ മാത്രം നാനൂറോളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. 

വെളളിയാഴ്ച രാവിലെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുളള ഇ–മെയില്‍ പലര്‍ക്കും ലഭിച്ചത്. ജോലി നഷ്ടമായ ജീവനക്കാര്‍ക്ക് ഒരു മാസത്തെ സമയമാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുന്‍പ് കൂട്ടപ്പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചപ്പോഴെല്ലാം ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. അത് മുന്നില്‍ കണ്ടാണ് കമ്പനി ഇത്തവണ ജീവനക്കാര്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്. 

പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ഒരു മാസത്തേക്കുളള താമസം അടക്കമുളള സൗകര്യങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.  നാട്ടിലേക്കുള്ള ട്രാവൽ അലവൻസ്, ഒരു മാസത്തെ ശമ്പളവും താമസവും, ഔട്ട്പ്ലേസ്മെന്റ് സർവീസുകൾ എന്നിവയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന ഓഫറുകള്‍. അതേസമയം ജോലി സ്ഥിരപ്പെടുത്താൻ വേണ്ടി ട്രെയിനി ബാച്ചിനായി നടത്തിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഇൻഫോസിസ് നല്‍കുന്ന വിശദീകരണം. 

ENGLISH SUMMARY:

Infosys Terminates 240 Trainees After Assessment Failures; Offers Upskilling Programs