പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ 56–ാം പിറന്നാൾ ആഘോഷമാക്കി കോൺഗ്രസ്. ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്ന കർശന നിർദേശം നൽകിയിരുന്ന രാഹുൽ നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി എഐസിസി ആസ്ഥാനത്ത് എത്തി കേക്ക് മുറിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും ആയുരാരോഗ്യം നേർന്നു. തൊഴിൽമേള നടത്തിയായിരുന്നു യൂത്ത് കോൺഗ്രസിൻറെ ആഘോഷം.
ആഘോഷങ്ങൾ ഒഴിവാക്കി സമൂഹത്തിന് ഗുണപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി നൽകിയിരുന്നു എങ്കിലും രാവിലെ മുതൽ നേതാക്കളും പ്രവർത്തകരും ആവേശത്തിലായിരുന്നു. റോഡിലും AICC ആസ്ഥാനങ്ങളിലും ആശംസ ബോർഡുകൾ കൊണ്ട് നിറഞ്ഞു. 11 മണിയോടെ നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ എഐസിസി ആസ്ഥാനത്ത് എത്തി കേക്ക് മുറിച്ചു. പ്രവർത്തകരെ കണ്ടു. കേരള നേതാക്കളും രാഹുലിന് ആശംസ നേരാനെത്തി.
ഭരണഘടനാ മൂല്യങ്ങളോടുള്ള രാഹുൽ ഗാന്ധിയുടെ അചഞ്ചലമായ സമർപ്പണവും, ശബ്ദമില്ലാത്തവർക്ക് വേണ്ടിയുള്ള പോരാട്ടവും പ്രചോദനമാണെന്ന് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ പ്രതീക്ഷയും ഭാവിയുമാണ് രാഹുൽ ഗാന്ധിയെന്ന് പറഞ്ഞ കെ.സി വേണുഗോപാൽ
അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എക്സിൽ കുറിച്ചു. വാരണാസിയിൽ നേതാക്കൾ പാലഭിഷേകം നടത്തി. ഡൽഹി തൽക്കത്തോറ സ്‌റ്റേഡിയത്തിൽ 150 കമ്പനികളെ ഉൾപെടുത്തി മെഗാ തൊഴിൽ മേള നടത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആഘോഷം.