വായ്പയെടുത്ത  തുക തിരിച്ചു പിടിക്കാനെത്തിയ  ലോൺ റിക്കവറി ഏജന്‍റിനൊപ്പം ഒളിച്ചോടി ‌യുവതി. ബിഹാറിലെ ജമൂയി സ്വദേശിയായ ഇന്ദ്രകുമാരിയാണ്  വായ്പ തവണ പിരിക്കാനെത്തിയ പവന്‍കുമാറിനൊപ്പം നാടുവിട്ടത്. 

2022ലാണ്  നകുൽ ശർമ്മയുമായുള്ള  ഇന്ദ്രകുമാരിയുടെ വിവാഹം. ആദ്യകാലത്ത് നല്ല സ്നേഹത്തിലായിരുന്നുവെങ്കിലും  മദ്യപാനിയായ നകുല്‍ പിന്നീട് ഇന്ദ്രകുമാരിയെ സ്ഥിരം അധിക്ഷേപിക്കാന്‍ തുടങ്ങി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ എങ്ങനെയും രക്ഷപ്പെടണമന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ്  ഇന്ദ്രകുമാരിക്ക് മുന്നില്‍  പവന്‍കുമാറെത്തുന്നത്. ഭര്‍ത്താവ് നകുൽ ശർമ്മ കടം വാങ്ങിയ തുക തിരികെ വാങ്ങാനെത്തിയതായിരുന്നു പവന്‍ . 

ആദ്യം വായ്പയും തിരിച്ചടവുമെല്ലാം പറഞ്ഞാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.  കാലക്രമേണ, അവരുടെ പരിചയം സൗഹൃദമായി വളരുകയും പ്രണയിലെത്തുകയും ചെയ്തു. അഞ്ചുമാസത്തോളം ഭര്‍ത്താവ് നകുല്‍ അറിയാതെ ഇന്ദ്രകുമാരിയും പവനും തങ്ങളുടെ ബന്ധം രഹസ്യമായി തുടർന്നു. ഫെബ്രുവരി 4 ന് അവർ വിമാനം കയറി ഇന്ദ്രയുടെ അമ്മായി താമസിക്കുന്ന പശ്ചിമ ബംഗാളിലെ അസൻസോളിൽ എത്തി. അവിടെ  കുറച്ച് ദിവസം തങ്ങിയശേഷം ജമൂയില്‍ മടങ്ങിയെത്തി. ഫെബ്രുവരി 11ന് ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത ഹൈന്ദവ ആചാരങ്ങളോടെ നടന്ന ഇവരുടെ വിവാഹത്തിൽ ഒട്ടേറെ‌ പേർ പങ്കെടുത്തു. തൊട്ടുപിന്നാലെ ചടങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു. 

പവന്‍റെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ വിവാഹം ഇന്ദ്രകുമാരിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പവനെതിരെ കുടുംബം കേസും ഫയല്‍ ചെയ്തു. എന്നാല്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പവനെ വിവാഹം കഴിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.  ഇന്ദ്രന്‍റെ കുടുംബത്തിൽ നിന്നുള്ള ഭീഷണി കാരണം നവദമ്പതികൾ പൊലീസ് സംരക്ഷണയിലാണ്.

ENGLISH SUMMARY:

A young woman eloped with the loan recovery agent who came to collect the borrowed amount