ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷന്‍ താൽക്കാലികമായി മരവിപ്പിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള പത്രിക പരിശോധിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താൽക്കാലിക ഉത്തരവ്. മമതാ ബാനർജിക്കും വിമത വിഭാഗത്തിനും ഉത്തരവ് ബാധകമാണ്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പൂവും പുല്ലും ചിഹ്നവും ഉപയോഗിക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
അഞ്ച് ദിവസത്തിനിടെ രണ്ടാം പ്രാവശ്യം ടിഎംസി വിമതരുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ വിവേക് ജോഷി, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇടക്കാല ഉത്തരവിറങ്ങിയത്. ബംഗാളിലെ നന്ദിഗ്രാം, രജിനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ടിഎംസി രണ്ട് വിഭാഗങ്ങളും സ്ഥാനാര്‍ഥികളെ നിര‍്ത്തിയിരുന്നു. അസമിലെ നഗൗണ്‍ ലോക്സഭ സീറ്റിലും മമത വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ബംഗാളിന് പുറമെ മേഘാലയ, ത്രിപുര എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണ്.
തൃണമൂലിന്‍റെ ഇരുവിഭാഗങ്ങള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള മറ്റ് പേരുകള്‍ ക്കായി അപേക്ഷിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ നിന്നും ചിഹ്നം തിരഞ്ഞെടുക്കാമെന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനായി ഇന്ന് 11 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ തര്‍ക്കത്തില്‍ തീരുമാനമാകുന്നത് വരെ ഈ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്നും പാര്‍ട്ടി പേരും ചിഹ്നവും ഇരുകൂട്ടരും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
ടി.എം.സിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദിക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ വിമര്‍ശനം.